മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ ലഹരി കേസിലെ പ്രതിയായ യുവാവ് മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. കേസ് അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിട്ടതിന് പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ തിരക്കിട്ട നടപടി. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സർക്കാർ കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും അതിനാൽ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും യുവാവിന്റെ കുടുംബം തുടക്കം മുതൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു സർക്കാർ സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികളായ പോലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയത്. താനൂർ കോടതിയിൽ ആയിരുന്നു അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ പ്രതികളുടെ പേര് വിവരങ്ങൾ ഇല്ല. അസ്വാഭാവിക മരണത്തിനായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ കേസ് എടുത്തിരുന്നത്.
കൊലക്കുറ്റത്തിന് പുറമേ അന്യായമായി തടങ്കൽ വെക്കൽ, രഹസ്യമായി തടവിൽ വെക്കൽ, അപകടകകരമായ ആയുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ പൊതു ഉദ്ദേശത്തിന് വേണ്ടി കൂട്ടം ചേർന്ന് ക്രിമിനൽ പ്രവൃത്തി ചെയ്യൽ എന്നീ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.
ലഹരി കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത താനൂർ സ്വദേശി താമിർ ജിഫ്രിയാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ വച്ച് ജിഫ്രിയ്ക്ക് ക്രൂരമായി മർദ്ദനമേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ എട്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Discussion about this post