ന്യൂഡൽഹി: ചാന്ദ്രയാൻ 3 ദൗത്യം ഭാവി ബഹിരാകാശ പദ്ധതിയിലേക്കുളള ചവിട്ടുപടിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന്റെ 77 ാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഈ രംഗത്ത് ഭാരതത്തിന് വളരെ ദൂരം സഞ്ചരിക്കാനുണ്ടെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് രാജ്യം. ഭരണഘടനാ പരമായ കർത്തവ്യങ്ങൾ നിറവേറ്റുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. ഒറ്റയ്ക്കും കൂട്ടായുമുളള പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും തുടർച്ചയായ പുരോഗതിയും നേട്ടവും സാദ്ധ്യമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
നമ്മൾ വ്യക്തികൾ മാത്രമല്ല, ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനം നൽകുന്നത്. ദശാബ്ദങ്ങൾക്ക് മുൻപ് സങ്കൽപിക്കാനാകാത്ത വിധം വിവിധ മേഖലകളിൽ സ്ത്രീകൾ അവരുടെ പങ്കാളിത്തം കൊണ്ട് പ്രത്യേക ഇടം നേടിക്കഴിഞ്ഞു. ഇന്ന് വികസനത്തിന്റെയും സേവനത്തിന്റെയും എല്ലാ മേഖലകളിലും നമ്മുടെ വനിതകൾ നിരവധി സംഭാവനകൾ നൽകുന്നുണ്ട്. അതിലൂടെ അവർ രാജ്യത്തിന്റെ അഭിമാനവും ഉയർത്തുകയാണ്. വെല്ലുവിളികൾ അതിജീവിച്ച് ധൈര്യപൂർവ്വം മുന്നേറാനാണ് രാജ്യത്തെ സഹോദരിമാരോടും പെൺമക്കളോടും തനിക്ക് പറയാനുളളതെന്നും രാഷ്ട്രപതി പറഞ്ഞു.
സാമൂഹ്യ ശാക്തീകരണത്തിനുളള ഏറ്റവും ക്രിയാത്മക മാർഗമാണ് വിദ്യാഭ്യാസം എന്ന് ഒരു അദ്ധ്യാപിക എന്ന നിലയിൽ ഞാൻ മനസിലാക്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ശാസ്ത്രജ്ഞരും നയനിർമാതാക്കളും ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മേഖല കാലാവസ്ഥാ വ്യതിയാനമാണ്. പ്രാദേശികമായും ദേശീയമായും അന്താരാഷ്ട്ര തലത്തിലും പരിസ്ഥിതിക്ക് അനുയോജ്യമായ പരിശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post