ഇംഫാൽ : രണ്ടു പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം മണിപ്പൂരിൽ ഒരു ഹിന്ദി സിനിമ പ്രദർശിപ്പിച്ചു. 2000 സെപ്തംബറിൽ ഹിന്ദി സിനിമകൾക്ക് മണിപ്പൂരിൽ നിരോധനം ഏർപ്പെടുത്തിയതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതിനായി ഹ്മാർ സ്റ്റുഡന്റ്സ് അസോസിയേഷൻ (HSA)ആണ് മണിപ്പൂരിൽ വീണ്ടും ഹിന്ദി സിനിമ പ്രദർശിപ്പിച്ചത്. പാക്കിസ്ഥാനെതിരായ സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ചുള്ള ബോളിവുഡ് ചിത്രം ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക് ആണ് 23 വർഷങ്ങൾക്കുശേഷം മണിപ്പൂരിൽ പ്രദർശിപ്പിക്കപ്പെട്ട ഹിന്ദി സിനിമ.
ചുരാചന്ദ്പൂരിലെ ഒരു താൽക്കാലിക തുറന്ന തീയേറ്ററിൽ ആണ് സിനിമാപ്രദർശനം സംഘടിപ്പിച്ചത്. കുക്കി ഗോത്രങ്ങളുടെ ശബ്ദമായി വിശേഷിപ്പിക്കപ്പെടുന്ന സംഘടന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം വക്താവ് ഈ സിനിമയുടെ പ്രദർശനത്തെ മെയ്തേയ് വിഭാഗത്തിന്റെ ദേശവിരുദ്ധതയ്ക്ക് എതിരായുള്ള നീക്കമായി വിശേഷിപ്പിച്ചു.
“നമ്മുടെ പട്ടണത്തിൽ ഒരു സിനിമ പ്രദർശിപ്പിച്ചിട്ട് രണ്ട് ദശാബ്ദത്തിലേറെയായി. മെയ്തൈകൾ ഹിന്ദി സിനിമകൾ വളരെക്കാലമായി ഇവിടെ നിരോധിച്ചിരിക്കുന്നു. ഇന്നത്തെ ഈ നീക്കം മെയ്തേയികളുടെ ദേശവിരുദ്ധ നയങ്ങളെ പൊളിച്ചടക്കാനും ഇന്ത്യയോടുള്ള ഞങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനുമാണ്.” എന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം വക്താവ് ജിൻസ വുവൽസോംഗ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ആദിവാസികളെ കീഴ്പെടുത്തിയ ഭീകര ഗ്രൂപ്പുകളോടുള്ള തങ്ങളുടെ എതിർപ്പ് കാണിക്കുന്നതിനാണ് ഈ സിനിമയുടെ പ്രദർശനം എന്നും അവർ അറിയിച്ചു.
1998ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേയാണ് മണിപ്പൂരിൽ അവസാനമായി പരസ്യമായി പ്രദർശിപ്പിച്ച ഹിന്ദി സിനിമ. 2000-ൽ ഹിന്ദി സിനിമകൾക്ക് നിരോധനം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ വിമതർ സംസ്ഥാനത്തെ സിനിമാശാലകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമായി ഹിന്ദി സിനിമകളുടെ 8000 ത്തോളം വീഡിയോ, ഓഡിയോ കാസറ്റുകളും കോംപാക്റ്റ് ഡിസ്‌കുകളും പിടിച്ചെടുക്കുകയും കത്തിക്കുകയും ചെയ്തിരുന്നു.












Discussion about this post