ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ വിജയത്തിലേക്ക്. ചാന്ദ്രോപരിതലത്തിലെത്താനുള്ള അടുത്ത പ്രക്രിയയായ വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിങ് ആരംഭിച്ചു. സോഫ്റ്റ് ലാൻഡിങ്ങിലേക്ക് നീങ്ങുകയാണ് ചാന്ദ്രയാനിപ്പോൾ.
ലാൻഡർ പ്രൊപ്പൽഷൽ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടതിന് ശേഷം ലാൻഡറിന്റെ വേഗത കുറയ്ക്കുന്ന പ്രക്രിയയാണ് ഡീബൂസ്റ്റിംഗ്. ത്രസ്റ്റർ എൻജിൻ ഉപയോഗിച്ചാണ് വേഗം കുറച്ച് താഴേക്കിറങ്ങാനുള്ള ഈ ഘട്ടം പൂർത്തീകരിക്കുന്നത്.
ചന്ദ്രനോട് ഏറ്റവും അടുത്തുള്ള പോയിന്റ് (പെരിലൂൺ) 30 കിലോമീറ്ററും ഏറ്റവും ദൂരെയുള്ള പോയിന്റ് (അപ്പോലൂൺ) 100 കിലോമീറ്ററും ഉള്ള ഒരു ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിക്കാനാണ് ഈ പ്രവർത്തനം. ഇങ്ങനെ എത്തിച്ചാൽ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാൻഡിഗ് വിജയകരമായി പൂർത്തീകരിക്കാനാവും. മുൻപ് ഈഘട്ടത്തിലാണ് ചാന്ദ്രയാൻ 2 ലാൻഡറിന് പിഴച്ചത് എന്ന കാര്യം ശാസ്ത്രജ്ഞരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നുണ്ട്.
ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ രണ്ട് ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ വിക്രം അന്തരീക്ഷത്തിൽ അൽപ്പം നിശ്ചലമായി നിൽക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കൻഡിൽ 12 മീറ്റർ വേഗത്തിലാവും താഴെ ഇറങ്ങുക. വിക്രം ചന്ദ്രനിൽ കാൽകുത്തി അൽപ്പ സമയത്തിനു ശേഷം പ്രഗ്യാൻ റോവർ ചാന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. ഒരു ചാന്ദ്രദിനം(ഭൂമിയിലെ 14 ദിവസം) ലാൻഡറും റോവറും പ്രവർത്തിക്കുക.
Discussion about this post