ലക്‌നൗ; ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അദ്ധ്യാപിക തൃപ്ത ത്യാഗി രംഗത്ത്. വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വർഗീയവത്ക്കരിക്കരുതെന്നും അദ്ധ്യാപിക പറഞ്ഞു. കഴിഞ്ഞ 2 മാസമായി ഗൃഹപാഠം ചെയ്യാത്തതിനാൽ കുട്ടിയോട് കർശനമായി പെരുമാറാൻ മാതാപിതാക്കളുടെ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് അദ്ധ്യാപിക പറഞ്ഞു.
അവൻ കഴിഞ്ഞ 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ല. കുട്ടിയോട് കർശനമായി പെരുമാറാൻ മാതാപിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. എനിക്ക് വൈകല്യമുണ്ട്, എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല. അതിനാൽ രണ്ട് കുട്ടികളോട് അവനെ അടിക്കാൻ പറഞ്ഞുവെന്നാണ് അദ്ധ്യാപികയുടെ ന്യായീകരണം.
പരീക്ഷ അടുത്തിരിക്കുന്നതിനാൽ ‘മുഹമ്മദൻ അമ്മമാർ’ കുട്ടികളെ അമ്മാവന്മാരുടെ വീട്ടിലേക്ക് കൊണ്ടുപോകരുതെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ, അവർ ഈ വീഡിയോ കട്ട് ചെയ്ത് ‘മുഹമ്മദൻ’ വാക്ക് എടുത്തു… എനിക്ക് അങ്ങനെയൊരു ഉദ്ദേശമില്ലായിരുന്നു… എനിക്ക് തെറ്റ് പറ്റിപ്പോയി, കൈകൂപ്പി ക്ഷമ ചോദിക്കുന്നുവെന്ന് അദ്ധ്യാപിക കൂട്ടിച്ചേർത്തു.
സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മുസാഫർനഗർ പോലീസ് അറിയിച്ചു. വൈറലായ വീഡിയോയിൽ കണ്ട കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിംഗ് സെഷനുകൾ സ്വീകരിക്കുന്നുണ്ടെന്ന് മുസാഫർനഗർ ഡിഎം അരവിന്ദ് മല്ലപ്പ പറഞ്ഞു.
Discussion about this post