സോഷ്യൽ മീഡിയയിൽ കാണുന്ന ‘പെർഫെക്റ്റ് കപ്പിൾ’ ജീവിതങ്ങൾ കേവലം പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ബിസിനസ് മോഡലുകൾ മാത്രമാണെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ഡിജിറ്റൽ ലോകത്തെ വഞ്ചനകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. മാധ്യമപ്രവർത്തകയായ ആസ്ഥ ആത്രേ നൽകിയ അഭിമുഖത്തിലാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ വ്യാജ ജീവിതത്തെക്കുറിച്ചും ഇന്ത്യയിലെ വൻനഗരങ്ങളിൽ പടർന്നുപന്തലിക്കുന്ന ബദൽ ലൈംഗിക സംസ്‌കാരങ്ങളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത് .
സോഷ്യൽ മീഡിയ റീലുകളിലും റിയാലിറ്റി ഷോകളിലും കാണുന്ന പ്രണയങ്ങളും ദാമ്പത്യങ്ങളും പലപ്പോഴും ബ്രാൻഡ് ഡീലുകൾ നിലനിർത്താനുള്ള വിപണി തന്ത്രങ്ങൾ മാത്രമാണെന്ന് ആസ്ഥ പറയുന്നു. ബന്ധങ്ങൾ ഉള്ളിൽ തകർന്നാലും ‘കപ്പിൾ കണ്ടന്റ്’ വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളും പരസ്യക്കരാറുകളും നഷ്ടപ്പെടുമെന്ന ഭയത്താൽ പലരും ഒന്നിച്ചു ജീവിക്കുന്നതായി അഭിനയിക്കുകയാണ്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയും പണവും നേടിയ ശേഷം, ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ മാത്രം വേർപിരിയൽ വിവരങ്ങൾ പരസ്യമാക്കി വീണ്ടും പബ്ലിസിറ്റി നേടുന്ന രീതിയും വ്യാപകമാണ്
ഇതിനുപുറമെ, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും ചെറിയ പട്ടണങ്ങളിൽ പോലും സജീവമാകുന്ന സ്വകാര്യ ‘കിങ്ക്’, ‘കാർ കീ’ (പങ്കാളികളെ പരസ്പരം മാറ്റുന്ന) പാർട്ടികളെക്കുറിച്ചും അവർ വെളിപ്പെടുത്തി.പുറമേക്ക് യാഥാസ്ഥിതികമെന്ന് തോന്നിക്കുന്ന സമൂഹത്തിനുള്ളിൽ ഇത്തരം വേറിട്ട ലൈംഗിക താല്പര്യങ്ങൾ ഉള്ളവർക്കായി അതീവ രഹസ്യ സ്വഭാവമുള്ള പാർട്ടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോളിവുഡ് താരങ്ങൾ, പ്രമുഖ കമ്പനി സി.ഇ.ഒമാർ, ഉയർന്ന പദവിയിലിരിക്കുന്ന ഐ.ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.
ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നതിന് കൃത്യമായ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കണമെന്നും, ലൈംഗിക താല്പര്യങ്ങൾ വ്യക്തമാക്കണമെന്നും നിർബന്ധമുണ്ട്. പരസ്പര സമ്മതവും കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും ഫിൽട്ടറിംഗ് പ്രക്രിയകളും ഉറപ്പുവരുത്തി മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ലൈംഗികതയ്ക്ക് ഉപരിയായി സമാന ചിന്താഗതിയുള്ള ആളുകളെ കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും വേണ്ടിയുമാണ് പലരും ഇതിൽ പങ്കെടുക്കുന്നതെന്നും മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടുന്നു








