ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്ന ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി പോളണ്ട്. ഭീകരർ എവിടെയൊക്കെ ഒളിച്ചാലും അവരെ പിന്തുടർന്നു ആക്രമിക്കാനും നശിപ്പിക്കാനുമുള്ള ഇന്ത്യയുടെ അവകാശത്തെ തങ്ങൾ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യയിലെ പോളിഷ് അംബാസഡർ പ്യോത്ര് അന്റോണി സ്വിറ്റാൽസ്കി വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന സെന്റർ ഫോർ ഇന്റഗ്രേറ്റഡ് ആൻഡ് ഹോളിസ്റ്റിക് സ്റ്റഡീസ് (CIHS) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് പോളണ്ട് ഇന്ത്യയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
“ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഞങ്ങൾ തികച്ചും നിങ്ങളുടെ (ഇന്ത്യയുടെ) ഒപ്പമാണ്, കാരണം പോളണ്ടും ഭീകരവാദത്തിന്റെ ഇരകളാണ്. ഭീകരരെ അവർ പോകുന്നിടത്തെല്ലാം പിന്തുടർന്ന് പിടികൂടാനുള്ള നിങ്ങളുടെ അവകാശത്തെ ഞങ്ങൾ തുറന്നു പിന്തുണയ്ക്കുന്നു. ഇതാണ് ഞങ്ങളുടെ വ്യക്തമായ നയം,” പോളിഷ് സ്ഥാനപതി വ്യക്തമാക്കി. മുൻകാലങ്ങളിൽ കശ്മീരിലടക്കം ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾ അതീവ ദാരുണമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ ഇന്ത്യ കൈക്കൊള്ളുന്ന ‘സർജിക്കൽ സ്ട്രൈക്ക്’ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾക്ക് അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണ് പോളണ്ടിന്റെ ഈ പരസ്യ നിലപാട്. യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാജ്യമായ പോളണ്ടിന്റെ ഈ ഉറച്ച പിന്തുണ പാകിസ്ഥാന് നയതന്ത്ര തലത്തിൽ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള പ്രതിരോധ സാംസ്കാരിക മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാകുന്നതിനിടെയാണ് ഈ സുപ്രധാന പ്രസ്താവന.








