മധുര: ഒൻപത് പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത മധുര കോച്ച് ദുരന്തത്തിന്റെ വേദനയായി ആർ എസ് എസ് പ്രവർത്തകൻ ശിവ് പ്രതാപ് സിംഗ് ചൗഹാൻ. ദുരന്തമുണ്ടായ ഉടൻ സ്വന്തം പ്രാണൻ പോലും അപകടത്തിലാക്കി, തീ പടർന്ന് ചുട്ടുപഴുത്ത കോച്ചിലേക്ക് എടുത്തു ചാടിയ അദ്ദേഹം ജീവിതത്തിലേക്ക് വലിച്ചിട്ടത് ദേഹമാസകലം തീ പടർന്ന നാല് മനുഷ്യ ജീവനുകളായിരുന്നു. ഇതിനിടയിൽ അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം ഭാര്യ മിത്രേഷ് കുമാരിയുടെയും ഭാര്യാ സഹോദരൻ ശത്രുദമൻ സിംഗിന്റെയും ജീവനുകളായിരുന്നു.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തിൽ കോച്ചിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു ശിവ് പ്രതാപ് സിംഗ് ചൗഹാൻ. വീഴ്ചയുടെ ആഘാതവും പൊള്ളലേറ്റ വേദനയും കാര്യമാക്കാതെ ഉടനടി അദ്ദേഹം തീ പടർന്ന കോച്ചിനുള്ളിലേക്ക് എടുത്തു ചാടി. പ്രാണന് വേണ്ടി അലറിക്കരയുന്ന മനുഷ്യരെ മുഖം നോക്കാതെയാണ് അദ്ദേഹം വലിച്ച് പുറത്തേക്കിട്ടത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തീവണ്ടിയിൽ ഒപ്പമുണ്ടായിരുന്ന ശിവ് പ്രതാപ് സിംഗിന്റെ ഭാര്യയും ഭാര്യാ സഹോദരനും അടക്കമുള്ളവർ അപ്പോഴേക്കും ജീവനോടെ കത്തിയമർന്നിരുന്നു. തീഗോളമായി മാറിക്കഴിഞ്ഞിരുന്ന കോച്ചിലേക്ക് അവരെ തിരഞ്ഞ് വീണ്ടും അദ്ദേഹം കടന്നു ചെന്നു. എന്നാൽ അപ്പോഴേക്കും ഓടിയെത്തിയ മറ്റ് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ വലിയ അപകടത്തിൽ നിന്നും പിടിച്ച് മാറ്റുകയായിരുന്നു.
ഒരു നിമിഷത്തെ പതർച്ചയ്ക്ക് ശേഷം സമചിത്തത വീണ്ടെടുത്ത ശിവ് പ്രതാപ് സിംഗ് വീണ്ടും രക്ഷാപ്രവർത്തനങ്ങളിൽ മറ്റുള്ളവർക്കൊപ്പം പങ്കാളിയായി. മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റാനും അദ്ദേഹം മറ്റുള്ളവരെ സഹായിച്ചു. മധുര രാജാജി ആശുപത്രിയിൽ പരിക്കേറ്റവർക്കിടയിൽ ആകുലതയോടെ അദ്ദേഹം ഭാര്യയെ തിരഞ്ഞു. എന്നാൽ അവർ മരണപ്പെട്ടവരുടെ കൂട്ടത്തിലാണ് എന്ന് അധികൃതർ അറിയിച്ചതോടെ നിയന്ത്രണം വിട്ട് അലമുറയിട്ട ശിവ് പ്രതാപ് സിംഗിനെ ആശ്വസിപ്പിക്കാനാകാതെ അവിടെ കൂടി നിന്നവരും വിതുമ്പി.
യാത്രക്കാരിൽ ആരോ കൊണ്ടുവന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു പുലർച്ചെ അപകടം ഉണ്ടായത്. തീവണ്ടിയിൽ നിന്നും വേർപെടുത്തി മറ്റൊരു തീവണ്ടിയിൽ ഘടിപ്പിക്കാൻ നിർത്തിയിട്ടിരുന്ന പാർട്ടി കോച്ചിലായിരുന്നു ദുരന്തം.
Discussion about this post