കൊൽക്കത്ത; പാകിസ്താൻ ചാരനായി പ്രവർത്തിച്ചിരുന്ന 36 കാരനെ കൊൽക്കത്തയിൽ വെച്ച് അറസ്റ്റ് ചെയ്തതായി വിവരം. ഇയാളുടെ കൈവശം നിരവധി തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാത്രിയോടെ ഹൗറയിലെ വസതിയിൽവച്ചാണ് രാജ്യദ്രോഹിയെ പിടികൂടിയത്.
കൊൽക്കത്തയിലെ പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ ഓഫീസിൽ വച്ച് ചോദ്യം ചെയ്യൽ നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഹാറിലെ ദർഭംഗ സ്വദേശിയാണ് പ്രതി. ഇയാളുടെ മറ്റുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ യുവാവ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന നിരവധി പ്രവൃത്തികളിൽ ഏർപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി.
ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, ഓൺലൈൻ ചാറ്റുകൾ എന്നിവയുടെ രൂപത്തിലുള്ള രഹസ്യ വിവരങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തി. ഇവ പാകിസ്താനിലെ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് അയച്ചതാണെന്നാണ് വിവരം.
കൊൽക്കത്തയിൽ ഒരു കൊറിയർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു 36 കാരനായ ചാരയുവാവ്. പ്രാദേശിക കോടതി ഇയാളെ സെപ്തംബർ 6 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.ഐപിസിയിലെയും ഔദ്യോഗിക രഹസ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.











