ഭുവനേശ്വർ : ഒഡീഷയിലെ നന്ദൻബിഹാറിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ചു കയറി മോഷണം നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. ഓഗസ്റ്റ് 2 നായിരുന്നു ഒമ്പത് പേർ ചേർന്ന് സിബിഐ എന്ന വ്യാജന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. ഇവിടെനിന്നും രണ്ട് കോടി രൂപയും ആഭരണങ്ങളും ഈ സംഘം കൊള്ളയടിച്ചിരുന്നു.
വീട്ടിൽ ജോലിക്കാരനും മകനും മാത്രം ഉണ്ടായിരുന്ന സമയത്താണ് സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രതികൾ റെയ്ഡ് നടത്തുന്നത്. വീട്ടിലുള്ളവരെ ബന്ദികൾ ആക്കിയ ശേഷമാണ് ഇവർ പണവും ആഭരണങ്ങളും കൈക്കലാക്കുന്നത്. ഒഡീഷ പോലീസ് ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. 9 പേരടങ്ങിയ സംഘത്തിലെ അഞ്ച് പ്രതികളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒരു കോടിയോളം രൂപയും ആഭരണങ്ങളും തോക്കുകളും കണ്ടെടുത്തു.
കൊള്ളയടിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബാദൽ എന്ന യുവാവാണ് ഈ സിബിഐ റെയ്ഡ് നാടകത്തിന്റെ പ്രധാന സൂത്രധാരൻ. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ രണ്ടുകോടി രൂപ തയ്യാറാക്കി വെച്ചിരുന്നത് ഈ ഡ്രൈവർക്ക് അറിയാമായിരുന്നു. ഇതേത്തുടർന്നാണ് ഡ്രൈവറും കുപ്രസിദ്ധ കുറ്റവാളികൾ കൂടിയായ ചില സുഹൃത്തുക്കളും ചേർന്ന് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കൊള്ള നടത്തുന്നത്. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം പോലീസ് പുരോഗമിപ്പിച്ചിട്ടുണ്ട്.
Discussion about this post