ന്യൂഡൽഹി: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുകയാണ്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള സന്നദ്ധതയറിയിച്ച് കേന്ദ്ര സർക്കാർ രംഗത്ത് വന്നത്. ജമ്മു കശ്മീർ പുനരേകീകരണം അനിവാര്യമായിരുന്നു എന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
2019 ഓഗസ്റ്റ് 5നായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഇതിനെ തുടർന്ന് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു.
നിലവിൽ ജമ്മു കശ്മീരിലെ വോട്ടർ പട്ടിക പുതുക്കൽ പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ജില്ലാ വികസന സമിതികളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് അടുത്തതായി നടത്തേണ്ടത്. ഇതിനായുള്ള പ്രവർത്തനങ്ങളുമായി കേന്ദ്ര- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ മുന്നോട്ട് പോകുകയാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തീർച്ചയായും പുന:സ്ഥാപിക്കും. എന്നാൽ അത് എപ്പോഴാണെന്ന് ഇപ്പോൾ പറയാനാകില്ല. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടി താത്കാലികമാണെന്നും കേന്ദ്രം കോടതിയിൽ ആവർത്തിച്ചു.
Discussion about this post