നളന്ദ: ബീഹാറിലെ നളന്ദ ജില്ലയിലെ ധർഹാര ഗ്രാമത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആർസിപി സിംഗിന്റെ ബന്ധുവിന് നേരെ ആക്രമണം. പ്രഗതി കുമാർ എന്നയാൾക്കാണ് വെടിയേറ്റത്. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെഡിയുവിനുമെതിരെ രൂക്ഷ വിമർശനവുമായി ആർസിപി സിംഗ് രംഗത്തെത്തി. ഭരണകക്ഷിയായ ജെഡിയുവിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
ആർജെഡി-ജെഡിയു സഖ്യസർക്കാർ അധികാരത്തിൽ എത്തിയതു മുതൽ ബീഹാറിൽ ഗുണ്ടാരാജ് ആണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നളന്ദയിലെ സിലാവോ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് പോലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
പ്രഗതി കുമാറിനെ ജെഡിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും, ഇതിനിടയിലാണ് വെടിവയ്പ്പ് ഉണ്ടായതെന്നും ആർസിപി സിംഗ് പറഞ്ഞു. നളന്ദയിൽ ബിജെപിയുടെ സ്വാധീനം വർദ്ധിച്ചു വരുന്നത് കണ്ട് പേടിച്ചാണ് ജെഡിയു സംഘം ആക്രമണം നടത്തിയത്. രാഷ്ട്രീയപരമായി നേരിടാൻ ധൈര്യമില്ലാത്തതിനാലാണ് തന്റെ ബന്ധുവിന് നേരെ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post