തൃശൂർ: ഓണക്കാലം പച്ചക്കറിക്ക് തീപിടിച്ച വിലയാണ്. ഇക്കുറിയും അതിന് മാറ്റമില്ലായിരുന്നു. എന്നാൽ ഓണം കഴിഞ്ഞതോടെ വീണ്ടും കർഷകന്റെ വയറ്റത്തടിക്കുകയാണ് കച്ചവടക്കാരും ഇടനിലക്കാരും. അവിട്ടം മുതൽ ഒരു കിലോ വളളിപ്പയറിന്റെ വില 10 രൂപയും 12 രൂപയുമായി താഴ്ന്നു. ഈ ദുരവസ്ഥ വിവരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട യുവകർഷകനെ സഹായിക്കാൻ നിമിഷനേരം കൊണ്ട് രംഗത്തെത്തിയത് നിരവധി പേരാണ്.
തൃശൂർ ചേലക്കര കളപ്പാറയിലുളള സുഭാഷ് രാമചന്ദ്രൻ എന്ന യുവകർഷകനാണ് സ്വന്തം അവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഓണത്തിന് കിലോയ്ക്ക് 100 രൂപ വരെ കിട്ടിയ സ്ഥാനത്താണ് അവിട്ടം നാളിൽ 10 രൂപയും പിന്നീട് 12 രൂപയുമായി കുറഞ്ഞത്. സർക്കാർ 34 രൂപ താങ്ങുവിലയായി പ്രഖ്യാപിച്ച സ്ഥാനത്താണ് ഈ വിലയിടിച്ചിൽ.
‘രാവിലെ 6 മുതൽ വൈകീട്ട് 6 വരെ വിളവെടുത്തതാണ്. എന്തോ ഭാഗ്യം കൊണ്ട് പണിക്കാരെ വിളിക്കേണ്ടി വന്നില്ല. അതോണ്ട് ഞങ്ങളുടെ അധ്വാനം മാത്രം… ഈ പോസ്റ്റ് കാണുന്ന ഏതേലും കച്ചവടക്കാർ, നിങ്ങൾക്ക് കിട്ടുന്ന വില കൂടി പോസ്റ്റ് ചെയ്യുവാൻ ശ്രമിക്കുക..’ എന്ന് പറഞ്ഞാണ് സുഭാഷ് രാമചന്ദ്രൻ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. വിളവെടുത്ത പയർ കൂട്ടിയിട്ടിരിക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു.
പോസ്റ്റ് സുഹൃത്തുക്കൾ ഷെയർ ചെയ്തതോടെ അതുവഴി സെലിബ്രിറ്റികളുടെ കൈകളിലടക്കം എത്തി. സിനിമാ രംഗത്തുളള നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ സുഭാഷിനെ പിന്തുണച്ചു. സുഭാഷിന്റെ അവസ്ഥ മനസിലാക്കിയ സംരംഭകനായ നിഷാദ് വിആർ പയർ മൊത്തമായി എടുക്കാമെന്ന് അറിയിച്ചു. വിളവെടുപ്പ് തീരുന്നത് വരെ 55 രൂപ ഹോൾസെയിൽ വിലയ്ക്ക് ഏറ്റെടുക്കാമെന്ന് ആയിരുന്നു ഉറപ്പ്. 1.6 ഏക്കറിലാണ് സുഭാഷ് പന്തൽ വിളയായി വളളിപ്പയർ നട്ടത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് വിളവെടുപ്പ്.
ഇതിന് ശേഷം നിഷാദ് ഇട്ട ഫേസ്ബുക്ക് പോസ്റ്റും നിരവധി പേർ ഏറ്റെടുത്തു. “റീട്ടെയിലായി 60 രൂപയ്ക്ക് വാങ്ങാം.. ഒറ്റപ്പാലം മുതൽ കൊല്ലം വരെ എത്തിക്കും.. കർഷകൻ വണ്ടിയിലുണ്ടാവും… വില കർഷകന് നേരിട്ട് കൊടുക്കാം.. ആവശ്യമുളളവർക്ക് എന്നെയും വിളിക്കാം..വിറ്റ് തീരുന്ന വരെ കർഷകനൊപ്പം റോഡ് വക്കിൽ ഞാനുണ്ടാവും. വണ്ടി സുഭാഷ് ചന്ദ്രന്റെ തോട്ടത്തിൽ എത്തിക്കഴിഞ്ഞു. വിളിക്കാം …9846335888 ഇന്നത്തെ പയർ വിറ്റ് തീർന്നു ..
നാളത്തെ വിളവുമായി വൈകിട്ട് 7 മണിക്ക് വണ്ടി പാലക്കാട് നിന്ന് പുറപ്പെടും..” ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
അടുത്തിടെ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നെൽകർഷകർക്ക് നൽകാത്തതിൽ ജയസൂര്യ കൃഷിമന്ത്രി ഇരുന്ന വേദിയിൽ വിമർശനം തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ ചർച്ചകൾ തുടരുന്നതിനിടെയാണ് മറ്റൊരു കർഷകന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ഒരുമിച്ച് കൈകോർത്തത്.
Discussion about this post