ന്യൂഡൽഹി : ഇന്ത്യൻ ഗുസ്തി താരം ബജ്രംഗ് പുനിയക്ക് വീണ്ടും തിരിച്ചടി. ദേശിയ ഉത്തേജക വിരുദ്ധ സമിതിയുടെ സസ്പെൻഷൻ നടപടിക്ക് പിന്നാലെ ഗുസ്തി സംഘടനയിൽ നിന്നും ബജ്രംഗ് പുനിയയെ സസ്പെൻഡ് ചെയ്തു. ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേൾഡ് റെസലിംഗ് ആണ് പുനിയക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
2024 അവസാനം വരെയാണ് ബജ്രംഗ് പുനിയയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഉത്തേജക പരിശോധനയ്ക്കായി സാമ്പിൾ നൽകാത്തതിനെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ സമിതിയും പുനിയയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷൻ നടപടിയെ കുറിച്ച് തനിക്ക് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ബജ്രംഗ് പുനിയ ഈ വിഷയത്തിൽ പ്രതികരിച്ചത്.
സസ്പെൻഷൻ നടപടി നിലനിൽക്കുന്ന കാലയളവിൽ ബജ്രംഗ് പുനിയയ്ക്ക് മത്സരങ്ങളിലോ ട്രയലുകളിലോ പങ്കെടുക്കാൻ കഴിയുന്നതല്ല. കഴിഞ്ഞ മാർച്ച് മുതൽ ഉത്തേജക വിരുദ്ധ പരിശോധനയ്ക്കായി സാമ്പിൾ ആവശ്യപ്പെട്ടെങ്കിലും പുനിയ നൽകാത്തതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ സമിതിയും ആഗോള ഉത്തേജക വിരുദ്ധ സമിതിയും ചേർന്നാണ് ബജ്രംഗ് പുനിയക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നത്.
Discussion about this post