വാഷിംഗ്ടൺ: യുഎസ് പ്രഥമ വനിത ജിൽ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജി 20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയിൽ ഗിൽ ബൈഡൻ കോവിഡ് പോസിറ്റീവ് ആയത്. പ്രസിഡന്റിന്റെ വരവിൽ മാറ്റം വരില്ലെന്നാണ് സൂചന.
രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജിൽ ബൈഡൻ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. പിന്നാലെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ജോ ബൈഡനും പരിശോധന നടത്തി. പക്ഷെ ഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലക്ഷണങ്ങൾ നിരീക്ഷിച്ച ശേഷം ബൈഡനെ ഈ ആഴ്ച വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ബൈഡന്റെ വിദേശ സന്ദർശന പദ്ധതികളിൽ എന്തെങ്കിലും മാറ്റം വരാൻ സാദ്ധ്യതയുണ്ടോയെന്ന് വൈറ്റ് ഹൗസ് നിലവിൽ പ്രതികരിച്ചിട്ടില്ല. ഒൻപതിനും പത്തിനുമാണ് പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹി ആതിഥ്യമരുളുന്നത്. ഉച്ചകോടിക്കായി വ്യാഴാഴ്ച ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കുമെന്ന് ആയിരുന്നു നേരത്തെയുളള പദ്ധതി
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബൈഡൻ ഉഭയകക്ഷി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. സ്‌മോൾ മോഡുലാർ ന്യൂക്‌ളിയാർ റിയാക്ടറുകളെ സംബന്ധിച്ച ആണവ ഉടമ്പടി, ജെറ്റ് എഞ്ചിനുകളുടെ പ്രതിരോധ കരാറിന് യുഎസ് കോൺഗ്രസ്സിന്റെ അംഗീകാരം, ഡ്രോൺ ഇടപാട് എന്നിവയെക്കുറിച്ചായിരിക്കും പ്രധാനമായും ചർച്ച നടക്കുക. കൂടാതെ അമേരിക്കയിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് അനുയോജ്യമായ പാഠ്യപദ്ധതികൾ , ഇന്ത്യൻ പൗരന്മാർക്ക് വിസയിൽ ഇളവുകൾ തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും.
ലോകരാജ്യങ്ങളുമായുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതടക്കമുളള ലക്ഷ്യങ്ങളാണ് ജി 20 യിൽ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നത്. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉന്നതതല സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഒഴികെയുള്ള ലോകനേതാക്കൾ പങ്കെടുക്കും.
Discussion about this post