ടോക്കിയോ: ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യം ഉടന്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച വിക്ഷേപണം സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) ആദ്യമായാണ് ചന്ദ്രനില്‍ പേടകമിറക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് ജപ്പാനില്‍ നിന്ന് ഒരു സ്വകാര്യ കമ്പനി വിക്ഷേപണത്തിന് ശ്രമിച്ചിരുന്നു എങ്കിലും ദൗത്യം പരാജയപ്പെട്ടിരുന്നു.
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിജയകരമായതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം. സ്മാര്‍ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ അഥവാ സ്ലിം എന്ന ചെറിയ പേടകമാണ് ജാക്സ വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം ആണ് ഭാരം. അതേസമയം ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മോഡ്യൂളിന് 1750 കിലോഗ്രാം ഭാരമുണ്ട്.
പ്രത്യേകം തിരഞ്ഞെടുത്ത മേഖലയില്‍ തന്നെ കൃത്യമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. ചന്ദ്രനില്‍ എളുപ്പമുള്ള സ്ഥലത്ത് ഇറങ്ങുന്നതിന് പകരം എവിടെ വേണമെങ്കിലും ഇറങ്ങാനാകുന്ന ‘പിന്‍ പോയിന്റ്’ ലാന്‍ഡിങ് സാങ്കേതിക വിദ്യയാണ് ജപ്പാന്‍ പരീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റര്‍ പരിധിയില്‍ പേടകം ഇറക്കാനാണ് ശ്രമിക്കുക. ഈ ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ മറ്റ് ഗ്രഹങ്ങളിലും ലാൻഡിംഗ് സാധ്യമാകുമെന്നാണ് ജപ്പാന്‍ അവകാശപ്പെടുന്നത്. നാല് മാസമെടുത്താകും പേടകം ചന്ദ്രനില്‍ എത്തുക.
ഷിയോലി എന്ന ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് എന്ന് ജാക്സ പറഞ്ഞു.
Discussion about this post