മുംബൈ: ഐസിസി ലോകകപ്പ് 2023 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയിൽ നിന്ന് ‘ ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. ഇന്ത്യ എന്ന നാമം നമ്മുടെ രാജ്യത്തിന് ബ്രിട്ടീഷുകാർ നൽകിയതാണെന്നും അത് ഭാരതം എന്നാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സെവാഗിന്റെ പ്രതികരണം.
‘ഒരു പേര് നമ്മളിൽ എപ്പോഴും അഭിമാനം വളർത്തുന്ന ഒന്നായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. നമ്മുടെ യഥാർത്ഥ പേരിലേക്ക് ഔദ്യോഗികമായി മാറേണ്ട സമയം ഇതിനോടകം തന്നെ അതിക്രമിച്ചു കഴിഞ്ഞു. ഈ ലോകകപ്പിന് ഇറങ്ങുന്ന നമ്മുടെ താരങ്ങളുടെ നെഞ്ചിൽ ഭാരതം ഉണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ബിസിസിയോടും ജയ്ഷായോടും അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു സെവാഗിന്റെ കുറിപ്പ്.
1996 ലോകകപ്പിൽ നെതർലൻഡ്‌സ് ഹോളണ്ടായി ഭാരതത്തിൽ ലോകകപ്പ് കളിക്കാനെത്തി. എന്നാൽ 2003ൽ ഞങ്ങൾ അവരെ കണ്ടുമുട്ടിയപ്പോൾ അവർ നെതർലൻഡ്‌സ് ആയിരുന്നു. ബർമ ബ്രിട്ടീഷുകാർ നൽകിയ പേര് ഈ പേര് മാറ്റി മ്യാൻമറാക്കി. ഇതുപോലെ പല രാജ്യങ്ങളും തങ്ങളുടെ ശരിയായ പേരിലേക്ക് തിരിച്ചെത്തിയെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.
അതേസമയം ഏകദിന ലോകകപ്പിനുള്ള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അജിത്ത് അഗാർക്കർ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ ചേർന്ന് ശ്രീലങ്കയിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിച്ചില്ല. സ്പിന്നർമാരായ ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നിവരും ടീമിലില്ല.രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. നേരത്തേ ശ്രീലങ്കയിലെത്തിയ അഗാർക്കർ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. കെ.എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.
Discussion about this post