കൊച്ചി : ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി നടത്തിയതിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ലക്ഷദ്വീപ് എംപിയെ ചോദ്യം ചെയ്തത്. ശ്രീലങ്കയിലേക്ക് ചൂര മീൻ കയറ്റുമതി ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫൈസലിനെതിരെ ഇഡി അന്വേഷണം നടക്കുന്നത്.
ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴിയാണ് മീൻ കയറ്റുമതി ചെയ്തിരുന്നത്. വലിയ വില വാഗ്ദാനം ചെയ്താണ് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളിൽ നിന്നും ശ്രീലങ്കയിലേക്ക് കയറ്റുമതി നടത്താനായി ചൂര മീൻ ശേഖരിച്ചിരുന്നത്. എന്നാൽ കയറ്റുമതി നടത്തിയ ശേഷം തൊഴിലാളികൾക്കും സഹകരണ സ്ഥാപനത്തിനും പണം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന് ഒമ്പത് കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഈ സംഭവത്തിൽ സിബിഐ നേരത്തെ ലക്ഷദ്വീപ് എംപിക്ക് എതിരെ കേസ് എടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫൈസലിന്റെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലെയും ഡൽഹിയിലെയും ഔദ്യോഗികവസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ ഒരു വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവറത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതിയിൽ മുഹമ്മദ് ഫൈസൽ നൽകിയ അപ്പീലിനെ തുടർന്ന് ഈ വിധി സ്റ്റേ ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതിയുടെ ഈ വിധിക്കെതിരായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നൽകിയിട്ടുള്ള ഹർജി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Discussion about this post