മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആരോഗ്യ മേഖലയെ കൂടുതല്‍ ബാധിച്ചു തുടങ്ങി. സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തു നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ഈ മാസം അവസാനം മുതല്‍ ലഭ്യമാകില്ലെന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രി. ആ മാസം 29 മുതല്‍ സേവനം ലഭ്യമാകില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇതിന്‍ പ്രകാരം ആശുപത്രിയിലെത്തുന്ന രോഗികളുടെ അറിവിലേക്കായി മാനേജ്‌മെന്റ് ആശുപത്രിക്ക് മുന്നില്‍ അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
കുടിശ്ശിക ഇനത്തില്‍ 14 കോടി രൂപയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആശുപത്രിക്ക് ലഭിക്കാനുള്ളത്. സര്‍ക്കാര്‍ കുടിശ്ശിക നല്‍കി തീര്‍ക്കുന്നതിനനുസരിച്ച് പദ്ധതി പുനരാരംഭിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അതേസമയം പദ്ധതിക്ക് കീഴില്‍ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതോടെ സംസ്ഥാനത്ത് കാരുണ്യ പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് പരാതികള്‍ ഉയരുന്നുണ്ട്.
സര്‍ക്കാരിന്റെ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ധനസഹായം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സ്വകാര്യ ഭേദമന്യേ എല്ലാ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വാഗ്ദാനം. പക്ഷെ കോടികളുടെ കുടിശ്ശികയാണ് അനിശ്ചിതിമായി തീര്‍പ്പാക്കാതെ സര്‍ക്കാര്‍ ഫയലുകളില്‍ കെട്ടിക്കിടക്കുന്നത്. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയുള്ള സൗജന്യ ചികിത്സക്ക് ആവശ്യമായ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ഇംപ്ലാന്റുകളും നല്‍കിയ വകയില്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പണം നല്‍കാനുണ്ട്.
എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ പഴി ചാരി ഒഴിഞ്ഞു മാറാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
Discussion about this post