അഗർത്തല: ത്രിപുരയിലെ ബോക്‌സാനഗർ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങി സിപിഎം. സിറ്റിംഗ് സീറ്റ് പോയെന്ന് മാത്രമല്ല വോട്ടും ലഭിച്ചില്ല. മൂവായിരത്തോളം വോട്ട് മാത്രമാണ് മണ്ഡലവത്തിൽ പാർട്ടിയ്ക്ക് ലഭിച്ചത്.
സിപിഎം എംഎൽഎ സാംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് ബോക്‌സാനഗറിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രമുഖ നേതാവ് മിസാൻ ഹുസ്സൈൻ ആയിരുന്നു സിപിഎമ്മിന് വേണ്ടി മണ്ഡലത്തിൽ രംഗത്ത് ഇറങ്ങിയത്. സിറ്റിംഗ് സീറ്റ് ആയതിനാൽ ഇവിടെ സിപിഎം ജയം ഉറപ്പിച്ചിരുന്നു. എന്നാൽ സിപിഎമ്മിനെ ഞെട്ടിച്ച് കനത്ത പരാജയം ഉണ്ടാകുകയായിരുന്നു.
ബിജെപിയുടെ തഫാജ്ജൽ ഹുസ്സൈൻ ആണ് മണ്ഡലത്തിൽ വിജയിച്ചത്. അതും 30,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇത് സിപിഎമ്മിന് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. മണ്ഡലത്തിൽ 34, 146 വോട്ടുകളായിരുന്നു തഫാജ്ജലിന് ലഭിച്ചത്. എന്നാൽ ഇതേ സ്ഥാനത്ത് ആകെ 3,909 വോട്ടുകൾ മാത്രമാണ് മിസാൻ ഹുസ്സെന് ലഭിച്ചത്.
ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ധൻപൂരായിരുന്നു മറ്റൊരു മണ്ഡലം. ഇവിടെയും വോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ ബിജെപിയ്ക്ക് സാധിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ധൻപൂർ. ബിന്ദു ദേബനാഥ് ആണ് മണ്ഡലത്തിൽ ജയിച്ചത്. 30,017 വോട്ടുകൾ ബിന്ദു നേടി.
Discussion about this post