ന്യൂഡൽഹി/ തിരുവനന്തപുരം: ലാവ്‌ലിൻ കേസ് പരിഗിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി. സിബിഐ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഇന്ന് പരിഗണിക്കാനിരുന്ന കേസ് വീണ്ടും മാറ്റിയത്. ഇത് 35ാം തവണയാണ് കേസ് സുപ്രീംകോടതി മാറ്റിവയ്ക്കുന്നത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നാണ് സിബിഐ സുപ്രീംകോടതിയിൽ അറിയിച്ചത്. ഇതിനെ ആരും എതിർത്തില്ല. ഇതോടെ കേസ് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി പിണറായി വിജയനെ 2017 ൽ ഹൈക്കോടതി കുറ്റവിമുക്തൻ ആക്കിയിരുന്നു. ഇതിനെതിരെയുള്ള ഹർജിയുൾപ്പെടെയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ ആണ് ഹർജി നൽകിയിരിക്കുന്നത്. ഇതിന് പുറമേ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ നേരിടേണ്ടി വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
Discussion about this post