ന്യൂഡൽഹി: സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിനും സാമ്പത്തിക സേവന സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് എജിക്കും പണം നൽകാനുള്ള ഉത്തരവ് പാലിച്ചില്ലെങ്കിൽ തീഹാർ ജയിലിലേക്ക് പോകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പതിനഞ്ച് ലക്ഷം ഡോളറോളമാണ് അജയ് സിംഗ് ഈ സ്ഥാപനങ്ങൾക്ക് കൈമാറാനുള്ളത്.
സ്പൈസ്ജെറ്റും എസ്ആർ ടെക്നിക്സും തമ്മിൽ 2011 നവംബർ 24ന് 10 വർഷത്തേക്ക് സേവന കരാറിൽ ഏർപ്പെട്ടിരുന്നു. പണമടയ്ക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടെ കരാറിൽ പറഞ്ഞിരുന്നു. സ്പൈസ്ജെറ്റിൽ നിന്ന് പണം സ്വീകരിക്കാനുള്ള അവകാശം എസ്ആർ ടെക്നിക്സ് ക്രെഡിറ്റ് സ്യൂസിന് കൈമാറുകയായിരുന്നു. കരാറിൽ വീഴ്ച വന്നതോടെയാണ് ഹർജിക്കാർ കോടതിയെ സമീപിക്കുന്നത്.
പണം കൈമാറാൻ താത്പര്യമില്ലെങ്കിൽ അടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും. നിങ്ങളുടെ അടച്ചുപൂട്ടിയാലും അത് പ്രശ്‌നമുള്ള കാര്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ” നിങ്ങൾ മരിച്ചാലും ഞങ്ങൾക്ക് അത് വിഷമമുള്ള കാര്യമല്ല. പണം നൽകിയില്ലെങ്കിൽ തീഹാർ ജയിലിലേക്ക് പോകാൻ തയ്യാറാകണമെന്നും” കോടതി പറഞ്ഞു.
അജയ് സിംഗിനോടും സ്പൈസ് ജെറ്റ് കമ്പനി സെക്രട്ടറിയോടും വാദം കേൾക്കാൻ എത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. കേസ് വിശദമായ വാദം കേൾക്കുന്നതിനായി സെപ്തംബർ 22ലേക്ക് മാറ്റി.
Discussion about this post