തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസുമായി ബന്ധപ്പെട്ടു ഐ ജി വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ. കേസിൽ സുരക്ഷാവീഴ്ച സംഭവിച്ചു എന്നായിരുന്നു ഐ ജി യുടെ പേരിൽ വന്ന പരാതി. യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നായിരുന്നു ആരോപണം. അതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.
എന്നാൽ സസ്പെൻഷൻ വ്യക്തിവിരോധം തീർക്കുന്നതിനു വേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് മറ്റൊരു ആരോപണം ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കുകയായിരുന്നു. തുടർന്നു ആ സമിതിയാണ് സസ്പെൻഷൻ നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന ശുപാർശ നൽകിയത്. ര ണ്ടാമത്തെ തവണയാണ് സസ്പെൻഷൻ റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്യുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസ്സമാവില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നപ്പോൾ ഐ ജി അന്വേഷണ സംഘത്തിൻ്റെ ഭാഗമല്ലായിരുന്നു. എന്നിട്ടും പ്രതിയെ കൊണ്ടു വന്ന അന്വേഷണോദ്യോഗസ്ഥരെ ബന്ധപ്പെട്ടതായും യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകി എന്നും അത് സുരക്ഷാവീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നുമായിരുന്നു റിപ്പോർട്ട്. എ ഡി ജി പി അജിത്കുമാർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ ഡി വൺ കമ്പാർട്ട്മെൻ്റിലായിരുന്നു സംഭവം നടന്നത്. പ്രതി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു. രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. പരിഭ്രാന്തിയിൽ ട്രെയിനിൽ നിന്ന് എടുത്തു ചാടിയ മൂന്നു പേർ മരിക്കുകയായിരുന്നു. കുറേ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.









