തൃശൂർ : നോട്ട് നിരോധന സമയത്ത് ഇടപാടുകൾ നടത്തിയ 45 സഹകരണ ബാങ്കുകൾ ഇ ഡി യുടെ നിരീക്ഷണത്തിൽ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനത്തിൽ നിന്നും കേരളം വിട്ടുനിന്നതിന് കാരണം കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്ത് മാറ്റികൊടുത്ത നോട്ടുകളുടെ കണക്കുകൾ സൂക്ഷിച്ചു വെയ്ക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും അതൊന്നും പാലിക്കപെടാത്തതിന്റെ തെളിവാണ് കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്.
നിക്ഷേപകന്റെ അക്കൗണ്ട് രേഖകൾ സൂക്ഷിക്കാതെ ഇരിക്കുന്നതും പണത്തെ കുറിച്ചുള്ള ഉറവിടം വ്യക്തമായി അറിയാതെ പണം സ്വീകരിക്കുക തുടങ്ങിയവയൊക്കെ കള്ളപ്പണം വെളുപ്പിലിന്റെ ഭാഗമാണെന്നാണ് ഇ ഡി പറയുന്നത്. ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ നികുതി അടയ്‌ക്കേണ്ടി വരും. ഇങ്ങനെ നിരവധി പണമിടപാടുകൾ കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്നിട്ടുണ്ടെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.
ആർ ബി ഐ നിയമ പ്രകാരം സഹകരണ ബാങ്കുകളിൽ വോട്ടവകാശമുള്ളവർക്കു മാത്രമേ നിക്ഷേപം നടത്താൻ അനുമതിയുള്ളൂ. എന്നാൽ കേരളം ഈ നിയമങ്ങൾ ഒന്നും പാലിക്കുന്നില്ല. നിക്ഷേപകർക്ക് നോമിനൽ അംഗത്വം നൽകി നിക്ഷേപം സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. വലിയ നിക്ഷേപങ്ങൾ പല അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഇത്തരത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ നിക്ഷേപം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.
Discussion about this post