ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരായി ആരോപണം ഉന്നയിച്ച കനേഡിയൻ ഭരണാധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനും സിഖ് നേതാവുമായ എം.എസ് ബിറ്റ. പാകിസ്താന്റെ നിർദ്ദേശപ്രകാരം ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ഒരു ശ്രമവും വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഇന്ത്യയെ തകർക്കാനോ വിഭജിക്കാനോ ആരെങ്കിലും ഒരു അജണ്ട ഉണ്ടാക്കാൻ ശ്രമിച്ചാൽ ഞങ്ങൾ അത് അനുവദിച്ച് തരില്ല. കാനഡയിലെ സർക്കാർ വോട്ടിന് വേണ്ടി ഖാലിസ്ഥാനികളെ സംരക്ഷിക്കുകയാണ്. പാകിസ്താന്റെ നിർദ്ദേശപ്രകാരം സിഖ് സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ഒരു കൂട്ടം വ്യക്തികൾ ചേർന്ന് നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഒരു രീതിയിലും അംഗീകരിച്ച് തരാനാകില്ലെന്നും” എം.എസ് ബിറ്റ പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സിഖ് സമുദായത്തിലേയും ഗുരുദ്വാരകളിലേയും അംഗങ്ങളോടും ഖാലിസ്ഥാനി തീവ്രവാദികൾക്കെതിരെ പോരാടാൻ ഒരുമിച്ച് നിൽക്കണമെന്നും ബിറ്റ ആവശ്യപ്പെട്ടു. ഇത് പ്രകാരം എല്ലാ ഗുരുദ്വാരകളിലും യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച കനേഡിയൻ പ്രധാനമന്ത്രിയ്‌ക്കെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയും അതൃപ്തി അറിയിച്ചു.
Discussion about this post