ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കിയതിന് പിന്നാലെ ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ യുഗത്തിന് ഇന്ത്യയിൽ തുടക്കമിടുകയാണ്. പാർലമെന്റിലും മറ്റ് നിയമനിർമ്മാണ സംവിധാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കരട് ബിൽ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്‌സഭയിൽ ബിൽ പാസായതിന് പിന്നാലെ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ എംപിമാർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ 128ാം ഭരണഘടനാ ഭേദഗതി ബില്ലായാണ് അവതരിപ്പിച്ചിരിക്കുന്നത്.
‘നാരിശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ച ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
Discussion about this post