ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ഒ പനീർശെൽവത്തിനെതിരെ എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമി ഹൈക്കോടതിയിലേക്ക്. പുറത്താക്കപ്പെട്ട പനീർശെൽവം പാർട്ടി കോർഡിനേറ്ററാണെന്ന് അവകാശപ്പെട്ട് പാർട്ടിയുടെ രണ്ടില ചിഹ്നവും കൊടിയും ലെറ്റർ ഹെഡും ഇപ്പോഴും ഉപയോഗിക്കുന്നു എന്നാണ് പളനിസ്വാമിയുടെ പരാതി. ഇതിൽ നിന്നും പനീർശെൽവത്തെ തടയണമെന്നാവശ്യപ്പെട്ടാണ് പളനിസ്വാമി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പളനിസ്വാമി നൽകിയ ഹർജിയിൽ വാദം കേട്ടപ്പോൾ ജസ്റ്റിസ് ആർ എൻ മഞ്ജുള പനീർശെൽവത്തിന് നോട്ടീസ് നൽകുകയും കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ ആറിലേക്ക് മാറ്റുകയും ചെയ്തു. 2022 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പനീർസെൽവത്തെ എഐഎഡിഎംകെ കോർഡിനേറ്ററായി തുടരുന്നതിൽ നിന്ന് തടയണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി അംഗീകരിച്ചിട്ടുള്ളത് എന്നും എടപ്പാടി പളനി സ്വാമിയുടെ ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ലെറ്റർ ഹെഡുകൾ ദുരുപയോഗം ചെയ്തും പാർട്ടിയുടെ കോർഡിനേറ്ററായി താൻ ഇപ്പോഴും തുടരുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പനീർശെൽവം വഞ്ചന നടത്തുകയാണെന്നാണ് എടപ്പാടി പളനിസ്വാമി വ്യക്തമാക്കുന്നത്. ഇതുവഴി പനീർശെൽവം എ.ഐ.എ.ഡി.എം.കെയുടെ പ്രശസ്തി നശിപ്പിക്കുകയാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
Discussion about this post