അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങൾ. ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമാണ് പ്രസ്താവന. ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ക്വാഡ് രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന. ഭീകരർക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിക്കുന്ന ശൃംഖല രൂപപ്പെടുന്നത് തടയാൻ ആവശ്യമായ നടപടികൾ തുടരണമെന്നും അംഗരാഷ്ട്രങ്ങൾ വ്യക്തമാക്കി.
അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ കാനഡ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവന. ഇന്ത്യയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടാൻ ശ്രമിച്ചെങ്കിലും ജസ്റ്റിൻ ട്രൂഡോയ്ക്ക് വലിയ തോതിലുള്ള തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തൽ.
Discussion about this post