അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിക്കൊപ്പം എൻസിപി നേതാവ് ശരദ് പവാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് രാഷ്ട്രീയ ആയുധമാക്കി ബിജെപി. അദാനിക്കെതിരായ രാഹുലിന്റെ വാക്കുകൾ ഇൻഡി സഖ്യകക്ഷികൾ പോലും അനുസരിക്കുന്നില്ലെന്ന് ബിജെപി പരിഹസിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ത്യയിലെ ആദ്യ ലാക്ടോഫെറിൻ പ്ലാന്റ് ഗൗതം അദാനിയും ശരദ് പവാറും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അഹമ്മദാബാദിലെ അദാനിയുടെ വീട്ടിലും ഓഫീസിലും ശരദ് പവാർ പിന്നീട് സന്ദർശനം നടത്തുകയും ചെയ്തു.
അദാനി ഉൾപ്പെടെയുളള വ്യവസായികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് പാർലമെന്റിനകത്തും പുറത്തും നിരന്തരം വിമർശനം ഉന്നയിക്കുന്ന നേതാവാണ് രാഹുൽ. എന്നാൽ രാഹുലിന്റെ വാക്കുകൾ ഘടകകക്ഷി നേതാക്കൾ പോലും അംഗീകരിക്കുന്നില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ഉദ്ഘാടനത്തിന്റെ ചിത്രം ശരദ് പവാർ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. രാഹുലിന് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ ഈ ചിത്രം ആയിരം വാക്കുകൾ പറയുന്നുണ്ടെന്ന കുറിപ്പോടെ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ലയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഇത് ആദ്യമായിട്ടല്ല അദാനിയുമായുളള അടുപ്പം ശരദ് പവാർ പരസ്യമായി പ്രകടിപ്പിക്കുന്നത്. നേരത്തെ അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് രാഹുൽ വാദിച്ചപ്പോഴും ഇതിനെതിരെ ശരദ് പവാർ രംഗത്തെത്തിയിരുന്നു.
Discussion about this post