തിരുവനന്തപുരം; കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ലെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് വിവരം ചോർത്തി നൽകിയതിന് ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നതെന്ന് ബിജെപി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ കേരള പോലീസ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ ചട്ടുകമായി പ്രവർത്തിക്കുന്ന അപകടകരമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്നും ബിജെപി കുറ്റപ്പെടുത്തി.
അതീവ രഹസ്യമായ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ചോർത്തി നൽകിയതിനാണ് കോട്ടയം സൈബർ പോലീസ് സ്‌റ്റേഷൻ ഗ്രേഡ് എസ്‌ഐ പിഎസ് റിജുമോനെ സസ്‌പെൻഡ് ചെയ്തത്. എൻഐഎയുടെ നിർദ്ദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.
എസ്‌ഐടി ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 13 ന് സസ്‌പെൻഷൻ ഉത്തരവ് വന്നെങ്കിലും പരസ്യമാക്കാൻ പോലീസ് പിആർ വിഭാഗം തയ്യാറായിരുന്നില്ല. ഇത്രയും കാലം ഇയാൾ പോപ്പുലർ ഫ്രണ്ടിന് രഹസ്യങ്ങൾ ചോർത്തിയിട്ടും അത് കണ്ടെത്താനോ തടയാനോ സംസ്ഥാന പോലീസിന് കഴിഞ്ഞില്ല എന്നത് കേരള പോലീസ് സേനയിലെ ‘പച്ചവെളിച്ചം’ ഗ്രൂപ്പിന്റെ സജീവ സാന്നിധ്യമാണ് പ്രകടമാക്കുന്നതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിൽ ബിജെപി നേതൃത്വം വ്യക്തമാക്കി. കേരളത്തിന്റെ ചരിത്രത്തിൽ അഭ്യന്തര വകുപ്പ് ഇത്രയേറെ അധഃപതിച്ച ഒരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
നേരത്തെ തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിലെ അനസ് എന്ന പോലീസുകാരനും സമാനമായ രീതിയിൽ വിവരങ്ങൾ ചോർത്തി നൽകിയതിന് പിടിക്കപ്പെട്ടിരുന്നു. ഇയാളെ പിന്നീട് സർവ്വീസിൽ നിന്ന് നീക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്കുളള പോലീസ് പരീക്ഷ പാസായ റിജുമോൻ പക്ഷെ സൈബർ വിഭാഗത്തിൽ തന്നെ തുടരുകയായിരുന്നു.
Discussion about this post