ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതുതായി ആരംഭിക്കുന്ന ഒൻപത് സർവ്വീസുകളാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തത്. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു അദ്ദേഹം സർവ്വീസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത്.
ഉദയ്പുർ-ജയ്പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്ബെംഗളൂരു, വിജയവാഡ-ചെന്നൈ (റെനിഗുണ്ട വഴി), പട്ന-ഹൗറ, കാസർകോട്-തിരുവനന്തപുരം, റൂർക്കല-ഭുവനേശ്വർ പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നിവയാണ് പുതിയ സർവീസുകൾ. ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹം ഈ തീവണ്ടി സർവ്വീസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികളുടെ എണ്ണം 34 ആയി.
140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യത്തെ അടിസ്ഥാന സൗകര്യവികസനവും വളരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് രാജ്യത്തിന് ഇന്ന് ആവശ്യം. 11 സംസ്ഥാനങ്ങളെയാണ് പുതിയ സർവ്വീസുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഉദ്ഘാടനത്തിന് പിന്നാലെ കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു. കാസർകോട് നിന്നാണ് തീവണ്ടി പുറപ്പെട്ടത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും വിദ്യാർത്ഥികൾക്കുമാണ് വന്ദേഭാരതിൽ യാത്ര ചെയ്യാൻ ഇന്ന് അനുമതിയുള്ളത്.
Discussion about this post