ബംഗളൂരു; കാവേരി നദിയിലെ ജലം തമിഴ്‌നാടിന് വിട്ടു നൽകുന്നതിനെതിരെ 175 സംഘടനകൾ ബംഗളൂരു നഗരത്തിലും മൈസൂരുവിലും ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടക ആർടിസി, തൊഴിലാളി യൂണിയനുകൾ, വെബ് ടാക്‌സി, ടാക്‌സി, ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകൾ, റസ്റ്റോറന്റ് അസോസിയേഷനുകൾ തുടങ്ങിയർ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിലധികം ആളുകൾ കൂട്ടം കൂടരുതെന്നും ക്രമസമാധനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പോലീസ് അതീവ ജാഗ്രത പുലർത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമീഷണർ ബി.ദയാനന്ദ പറഞ്ഞു. ബംഗളൂരുവിൽ ഭൂരിഭാഗം സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.
ബിജെപിയും ജെഡിഎസും ആം ആദ്മി പാർട്ടിയുമുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കാവേരി നദീജല റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവനുസരിച്ച് പ്രതിദിനം 5000 ക്യൂസെക്‌സ് വെള്ളം കഴിഞ്ഞ ദിവസം മുതൽ കർണാടക, തമിഴ്‌നാടിന് വിട്ടുനൽകി തുടങ്ങിയിരുന്നു. അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് വെള്ളം നൽകി തുടങ്ങിയത്. അതേസമയം ഇതേ വിഷയത്തിൽ വെള്ളിയാഴ്ച സംസ്ഥാനബന്ദിനും വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post