ന്യൂഡൽഹി : പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 72 അടി ഉയരമുള്ള പ്രതിമ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ദീൻദയാൽ ഉപാധ്യായയുടെ 107-ാം ജന്മദിനത്തിലായിരുന്നു പ്രതിമയുടെ അനാച്ഛാദന ചടങ്ങ് നടന്നത്. കല്ലിൽ കൊത്തിയെടുത്ത ഈ രൂപം രാഷ്ട്രീയത്തിൽ ‘സത്യസന്ധത’ ദൃഢതയോടെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ബി.ജെ.പിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘത്തിന്റെ സഹസ്ഥാപകനാണ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ. അദ്ദേഹത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുകളാണ് ഡൽഹിയിൽ നടന്നത്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ എല്ലായ്പ്പോഴും സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള ആളുകളെക്കുറിച്ചാണ് സംസാരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ആദർശം പോലെ സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരുടെ ഉന്നമനത്തിനായാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ പ്രതിമയിലൂടെ ദീൻദയാൽ ഉപാധ്യായ സ്മരിക്കപ്പെടുന്നത് വഴി രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ പൊതുജീവിതത്തിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെയും ജനങ്ങളെ ഓർമിപ്പിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ന്യൂഡൽഹിയിൽ ദീൻദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനത്തിന് എതിർവശത്തുള്ള പാർക്കിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
Discussion about this post