എറണാകുളം: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകുന്നത് ആരംഭിച്ച് റവന്യൂവകുപ്പ്. പ്രധാന പ്രതി റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്കാണ് നോട്ടീസ് നൽകിയത്. എട്ട് കോടി രൂപയോളം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസുകളാണ് നൽകിയിരിക്കുന്നത്.
സ്ഥലം ഉടമകൾക്കും മരം മുറിച്ചവർക്കുമാണ് പിഴ നോട്ടീസുകൾ നൽകുന്നത്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി. മുറിച്ചുമാറ്റിയ മരങ്ങളുടെ മൂല്യം കണക്കാക്കിയ ശേഷം ഇതിന്റെ മൂന്നിരട്ടിയാണ് പിഴ തുകയായി നിശ്ചയിച്ചരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പിഴ തുക അടയ്ക്കാനാണ് റവന്യൂവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലാത്ത പക്ഷം സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് 27 നോട്ടീസുകൾ കൂടി നൽകാനുണ്ട്. ഇതിനായുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. മരം മുറിച്ചു കടത്തിയത് അഗസ്റ്റിൻ സഹോദരങ്ങൾ ആണെങ്കിലും കർഷകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കർഷകരുടെ ഭൂമിയിൽ നിന്നാണ് മരം മുറിച്ചിട്ടുള്ളത് എന്നതിനാലാണ് ഇവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.
Discussion about this post