ചങ്ങനാശേരി; കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ സിപിഎം നേതാക്കളുടെ ഇരവാദത്തെ ട്രോളി ജോയ് മാത്യു. “പെറ്റതളളയ്ക്ക് 90 ാം വയസിൽ 60 ലക്ഷം ബാങ്കിൽ ഡിപ്പോസിറ്റ് നൽകുന്ന മകൻ! കമ്യൂണിസം ഡാ” എന്നായിരുന്നു ഫേസ്ബുക്കിലൂടെ ജോയ് മാത്യുവിന്റെ പ്രതികരണം. ഇഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന്റെ അനധികൃത ബാങ്ക് നിക്ഷേപം സൂചിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ.
അരവിന്ദാക്ഷൻ നിരപരാധിയാണെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് ഇന്നലെ ഇഡിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. ഇതിലായിരുന്നു അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങൾ വ്യക്തമാക്കിയിരുന്നത്. അരവിന്ദാക്ഷന്റെ 90 വയസുളള അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ടിൽ 63.56 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. 1600 രൂപ ക്ഷേമപെൻഷൻ മാത്രം വാങ്ങുന്ന ചന്ദ്രമതിയുടെ അക്കൗണ്ടിൽ എങ്ങനെയാണ് ഇത്രയും പണം വന്നതെന്നും ഇഡി ചോദിച്ചിരുന്നു.
സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമാണ് അരവിന്ദാക്ഷൻ. നേരത്തെ ഇഡി മർദ്ദിച്ചുവെന്ന് ആരോപിച്ച് അരവിന്ദാക്ഷൻ പോലീസിൽ പരാതി നൽകിയിരുന്നു. അരവിന്ദാക്ഷന്റെ ഭാര്യ ഷീല അജിത് മേനോൻ എന്ന എൻആർഐയുമായി 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാട് നടത്തിയിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെയും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിൽ സഹകരണ മേഖലയെ തകർക്കാനാണ് ശ്രമമെന്ന ആരോപണവുമായി സിപിഎം നേതാക്കൾ ഇരവാദമുയർത്തുന്നതിനിടെയാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
Discussion about this post