ന്യൂഡൽഹി: കാനഡ തീവ്രവാദ ശക്തികൾക്ക് അഭയം നൽകുന്നുണ്ടെന്നും, ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്കകൾ അമേരിക്കയെ അറിയിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്.
” കനേഡിയൻ പ്രധാനമന്ത്രി ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഇന്ത്യയുടെ നയങ്ങളുമായി ഒരു രീതിയിലും ബന്ധപ്പെടുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളുമായി തീവ്രവാദികൾക്കും അവരോട് അനുഭാവം പുലർത്തുന്നവരോടും കനേഡിയൻ സർക്കാർ വലിയ മമത കാണിക്കുന്നുണ്ട്. കനേഡിയൻ സർക്കാരിന്റെ മനോഭാവത്തെ തന്നെയാണ് ഇത് വെളിവാക്കുന്നത്.
ആക്രമണങ്ങൾക്ക് വേണ്ടി അവർ പരസ്യമായി വാദിക്കുകയാണ്. എന്നിട്ട് ഈ കൂട്ടർക്ക് തന്നെ കാനഡയിൽ പ്രവർത്തിക്കാനും അനുമതി നൽകുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കാനഡയിലെ എംബസിയിലും കോൺസുലേറ്റുകളിലും സുരക്ഷിതരല്ല. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. ഇത് രാജ്യത്തെ വിസ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കിയെന്നും” എസ്.ജയശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായി ഈ വിഷയങ്ങൾ സംസാരിച്ചതായും എസ്.ജയശങ്കർ വ്യക്തമാക്കി.
Discussion about this post