തിരുവനന്തപുരം : സിപിഎം നേതാവ് എംഎം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായി ഡിജിപിക്ക് പരാതി. ഫെറ്റോ(ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ) എന്ന സംഘടനയാണ് എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുള്ളത്.
സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്.
നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിതമായ പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഉടുമ്പഞ്ചോല ജോയിന്റ് ആർടിഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുമ്പോഴായിരുന്നു എം എം മണി വിവാദപരാമർശം നടത്തിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരാമർശിച്ചാണ് എംഎം മണി പ്രസംഗം നടത്തിയത്. “കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസുകൾ എടുക്കുന്നത് സർക്കാരിന് പണം ഉണ്ടാക്കാനാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ ഉദ്യോഗസ്ഥരെ ഞങ്ങൾ കൈകാര്യം ചെയ്യും. അത് പൊലീസായാലും ആർടിഒ ആയാലും കലക്ടറായാലും ശരി.” എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.
സർക്കാർ ജീവനക്കാർക്ക് എതിരായുള്ള എംഎം മണിയുടെ ഈ പരാമർശങ്ങൾ എംഎൽഎ പദവി ദുരുപയോഗം ചെയ്യലാണെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഹീനമായ പ്രവൃത്തി നടത്തിയ സിപിഎം നേതാവിനെതിരെ ശക്തമായ നടപടി വേണമെന്നും ഫെറ്റോ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post