ബംഗളുരു : കർണാടകയിൽ കാവേരി നദീജലത്തർക്കം ദിവസം ചെല്ലുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാവേരി വിഷയത്തിൽ ബന്ധം നിരവധി പ്രതിഷേധങ്ങളും നമ്മൾ ഇതിനകം കണ്ടു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തി ഇരിക്കുകയാണ്
കർണാടക സംരക്ഷണ വേദികെ (KRV) സംസ്ഥാന പ്രസിഡന്റ് ടി എ നാരായണ ഗൗഡ. തന്റെ രക്തം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിക്കൊണ്ടാണ് നാരായണ ഗൗഡയുടെ പ്രതിഷേധം.
കാവേരി നദീജല പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നാണ് അദ്ദേഹം തന്റെ കത്തിലൂടെ അഭ്യർത്ഥിക്കുന്നത്. കാവേരി നദിയിലെ ജലം തമിഴ്നാടുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കർണാടക സംരക്ഷണ വേദികെയുടെ എല്ലാ അംഗങ്ങളും പ്രധാനമന്ത്രിക്ക് രക്തം പുരട്ടി കത്തെഴുതുമെന്നും നാരായണ ഗൗഡ വ്യക്തമാക്കി. ഒക്‌ടോബർ 9ന് 10,000 ത്തോളം വരുന്ന പ്രവർത്തകരുമൊത്ത് ഡൽഹിയിൽ പോയി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കാവേരി നദി ജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കർണാടക സംരക്ഷണ വേദികെ സംസാരിച്ചെന്ന് നാരായണ ഗൗഡ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി മോദിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post