തിരുവനന്തപുരം :തലസ്ഥാനത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതു ദർശനത്തിന് വെയ്ക്കണമെന്ന് കോടിയേരിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ആ തീരുമാനം അട്ടിമറിച്ചത് പിണറായി വിജയനാണെന്ന് സുധാകരൻ ആരോപിച്ചു.
2022 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കോടിയേരിയുടെ സംസ്‍കാരം നടന്നത് . സംസ്കാരത്തിന് ശേഷം പിറ്റേദിവസം പുലർച്ചെയാണ് പിണറായി വിജയൻ വിദേശത്തേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്ത് പൊതു ദർശനവും വിലാപ യാത്രയും നടത്തിയാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര മാറ്റിവെയ്ക്കേണ്ടി വരും. കൊടിയേരിയേക്കാൾ പ്രാധാന്യം പിണറായി വിജയന് വിദേശ യാത്ര ആയിരുന്നു. അതിനാലാണ് സി പി എമ്മിന്റെ കീഴ്‌വഴക്കങ്ങളൊന്നും പാലിക്കാതെ കോടിയേരിയ്ക്ക് യാത്ര അയപ്പ് നൽകിയതെന്ന് സുധാകരൻ പറഞ്ഞു.
തലസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കുന്ന കാര്യം ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് കോടിയേരിയുടെ മക്കൾ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് പറഞ്ഞിരുന്നു. ഭൗതിക ശരീരവുമായി ദീർഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞതിനാലാണ് നേരെ കണ്ണൂരിലേക്ക് പോയതെന്നാണ് പാർട്ടി നൽകിയ വിശദീകരണം. കോടിയേരിയുടെ കുടുംബത്തിൽ നിന്നും ഉയർന്ന പരാതിയ്ക്ക് പിണറായി വിജയൻ മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Discussion about this post