ഡല്‍ഹി : ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലെത്തിയത് സുരക്ഷിതമായ ഒളിയിടത്തിനായെന്ന് കണ്ടെത്തല്‍. ഉഡുപ്പി വഴിയാണ് ഇവര്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇവര്‍ എത്തിയെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍നിന്ന് പുറത്തുവരുന്ന വിവരം. പശ്ചിമഘട്ടമായിരുന്നു പ്രധാന താവളമാക്കി ക്യാമ്പ് സ്ഥാപിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഷാനവാസിനൊപ്പം കൂട്ടാളി റിസ്വാന്‍, അര്‍ഷാദ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
യുപിയിലെ ചണ്ടൗലി, ഗുജറാത്തിലെ വല്‍സാദ്, മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍, ആന്ധ്രയിലെ നല്ലമല, ഗോവ, കര്‍ണാടകയിലെ ശരവതി, ഹൂബ്ലി, ഉഡുപ്പി, വഴി കേരളം എന്നിങ്ങനെയായിരുന്നു ഇന്നലെ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ പിടികൂടിയ ഐഎസ് ഭീകരരുടെ സഞ്ചാരപഥം. പശ്ചിമഘട്ട വനമേഖലകളിലെവിടെയോ ഐഎസ് പതാക സ്ഥാപിച്ച് ചിത്രങ്ങളെടുത്തതിന്റെ ഇലക്ട്രോണിക് തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ പോയ പല മേഖലകളും പശ്ചിമഘട്ടത്തിലുള്ളതാണ്.
ഒളിയിടങ്ങള്‍ കണ്ടെത്തുക, പ്രവര്‍ത്തനകേന്ദ്രം സ്ഥാപിക്കുക, ഭീകരവാദത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഇതായിരുന്നു അറസ്റ്റിലായ ഷാനവാസിന്റെയും സംഘത്തിന്റെയും ദൗത്യം. യുപി ഷഹീന്‍ബാഗിലെ മസ്ജിദില്‍വച്ചാണ് ഷാനവാസും റിസ്‌വാനും പരിചയപ്പെട്ടത്. മതപ്രഭാഷണങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലെ വിഡിയോകള്‍ വഴിയും ഇരുവരും ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ടെലഗ്രാം വഴി ഇവര്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രമുഖ വ്യക്തികളെത്തുന്ന കേന്ദ്രങ്ങളും ജനനിബിഡമായ സ്ഥലങ്ങളും ഇവര്‍ മുന്‍കൂട്ടി കണ്ടുവച്ചു. ഐഇഡി സ്‌ഫോടനം നടത്താന്‍ പറ്റിയ ഇടങ്ങള്‍ മാപ്പില്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ചിലയിടങ്ങളില്‍ ഷാനവാസ് എത്തിയിരുന്നുവെന്നും സൂചനയുണ്ട്. ബിടെക് ബിരുദധാരികളായ മൂന്നുപേരും പഠനത്തിലൂടെ ലഭിച്ച അറിവ് സ്‌ഫോടകവസ്തുക്കളുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തി.
നേരിട്ടും അല്ലാതെയുമുള്ള നിരന്തര നിരീക്ഷണമാണ് സംഘത്തെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. അതേസമയം എന്‍ഐഎ കൂടി ഉടന്‍ അന്വേഷണത്തിന്റെ ഭാഗമാകും. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചെന്നും ഉറപ്പായതോടെ വിപുലമായ അന്വേഷണമായിരിക്കും ഇനിയുണ്ടാകുക.
Discussion about this post