തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇടി / മിന്നലോടു കൂടിയ മഴ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം കനത്ത മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകൾക്ക് ഇന്നും അവധി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവധ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്ന് ഈ സ്‌കൂളുകൾ പ്രവർത്തിക്കില്ല. കൊഞ്ചിറവിള യു പി സ്‌കൂൾ, വെട്ടുകാട് എൽ പി സ്‌കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്‌കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഈ സ്‌കൂളുകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു പി എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ പി എസ്., കിളിരൂർ എസ് എൻ ഡി പി എച്ച് എസ് എസ് എന്നീ സ്‌കൂളുകൾക്കാണ് വ്യാഴാഴ്ച (2023 ഒക്ടോബർ 5) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുള്ളത്.
Discussion about this post