ന്യൂഡൽഹി : 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 ൽ പറയുന്ന ആചാരാനുഷ്ഠാനങ്ങൾക്കും ചടങ്ങുകൾക്കും അനുസൃതമായി നടത്തുന്ന ഹിന്ദു വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുത ഉണ്ടാവുകയുള്ളൂ എന്ന് കോടതിവിധി. ഹൈന്ദവ വിവാഹങ്ങൾ ആചാരപ്രകാരം അല്ലാതെയാണ് നടത്തുന്നതെങ്കിൽ നിയമത്തിന്റെ കണ്ണിൽ അത് വിവാഹം ആയി അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. അലഹബാദ് കോടതിയാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതെ നടത്തുന്ന വിവാഹത്തിന് നിയമസാധുത ഇല്ലാത്തതിനാൽ വിവാഹമോചന ആവശ്യവും നിയമപരമായി ഉന്നയിക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമപരമായി വിവാഹമോചനം നടത്താതെ ഭാര്യ മറ്റൊരു വിവാഹം കഴിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി ഹിന്ദു വിവാഹവുമായി സംബന്ധിച്ച് വ്യക്തത വരുത്തിയത്. ഈ യുവാവിന്റെ വിവാഹം ആചാര അനുഷ്ഠാനങ്ങൾ ഇല്ലാതെ നടത്തിയതിനാൽ അതിനെ ഹിന്ദു വിവാഹ ആക്ട് പ്രകാരം അംഗീകരിക്കാൻ ആവില്ലെന്നും വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി യുവാവ് നൽകിയ കേസ് റദ്ദാക്കുകയും ചെയ്തു.
2017 ലാണ് സത്യം സിംഗ് എന്ന യുവാവിന്റെ വിവാഹം സ്മൃതി സിംഗ് എന്ന യുവതിയുമായി നടക്കുന്നത്. എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം ഉള്ള ആചാര അനുഷ്ഠാനങ്ങൾ പാലിച്ചായിരുന്നില്ല ഈ വിവാഹം. ഏതാനും നാളുകൾക്കു ശേഷം സ്മൃതി സിംഗ് ഭർതൃവീട് ഉപേക്ഷിച്ചു പോവുകയും സ്ത്രീധന പീഡനത്തിന്റെ പേരിൽ കേസ് നൽകുകയും ചെയ്തിരുന്നു. പിന്നീട് സ്മൃതി മറ്റൊരു വിവാഹം കഴിച്ചതോടെയാണ് മുൻ ഭർത്താവായിരുന്ന സത്യം സിംഗ് കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post