ലേ : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി ലഡാക്ക് ഭരണകൂടത്തിന്റെ റിപ്പോർട്ട്. ലഡാക്ക് ഭരണകൂടം പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ലഡാക്കിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം ജൂണിൽ 3,349 വിദേശ സഞ്ചാരികൾ ലഡാക്ക് സന്ദർശിച്ച സ്ഥാനത്ത് ഇത്തവണ അത് 99.46 ശതമാനം ഉയർച്ചയോടെ 6,680 ആയി മാറി. ലഡാക്കിലെ അതിമനോഹരമായ പർവതനിരകൾ, പുരാതന ബുദ്ധമത ആശ്രമങ്ങൾ, സാഹസിക കായിക വിനോദങ്ങൾ, തനത് സാംസ്കാരിക അനുഭവങ്ങൾ എന്നിവയിലേക്കുള്ള ആഗോള സഞ്ചാരികളുടെ വർദ്ധിച്ചുവരുന്ന താല്പര്യമാണ് ഇത് കാണിക്കുന്നത്. വിദേശികൾക്ക് പുറമേ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വലിയ പുരോഗതിയുണ്ട്. ജൂൺ മാസത്തിൽ മാത്രം ആകെ 1,07,740 സഞ്ചാരികളാണ് ലഡാക്കിൽ എത്തിയത്. ഇത് മുൻവർഷത്തെക്കാൾ 43.48 ശതമാനം കൂടുതലാണ്.
അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളാണ് ലഡാക്കിലേക്ക് ഏറ്റവും കൂടുതൽ എത്തുന്നത്. തായ്‌ലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, വിയറ്റ്നാം, ജർമ്മനി, ഫ്രാൻസ്, യുകെ, ജപ്പാൻ, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ലഡാക്കിന്റെ വിദേശ വിപണിയിൽ പ്രധാന പങ്കുവഹിക്കുന്നു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ. വിനോദസഞ്ചാര മേഖലയിലെ ചട്ടങ്ങൾ ലളിതമാക്കിയതും, ഹോട്ടലുകൾക്കും ഗസ്റ്റ് ഹൗസുകൾക്കും ഇൻഡസ്ട്രി പദവി നൽകിയതും, ഹോംസ്റ്റേ സംവിധാനങ്ങൾ വ്യാപിപ്പിച്ചതും വലിയ മാറ്റങ്ങൾ ഉണ്ടാക്കി. വേനൽക്കാലത്ത് മാത്രമല്ല, വിന്റർ ടൂറിസം, വൈൽഡ് ലൈഫ് ടൂറിസം, ആസ്ട്രോ ടൂറിസം (നക്ഷത്ര നിരീക്ഷണം) എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ടൂറിസം സംസ്കാരം വളർത്തിയെടുക്കാനാണ് ലഡാക്ക് ലക്ഷ്യമിടുന്നത്. മെയ് മാസത്തിൽ നടന്ന ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പ് പ്രദർശനവും നിരവധി ആത്മീയ സഞ്ചാരികളെ ആകർഷിച്ചിരുന്നു.
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും റോഡുകൾ, വ്യോമയാന കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ തുടർച്ചയായ നിക്ഷേപങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഊന്നലാണ് ടൂറിസത്തിലെ വളർച്ചയ്ക്ക് കാരണമെന്ന് ലഡാക്ക് ഭരണകൂടം സൂചിപ്പിച്ചു. ഹോട്ടലുകൾക്കും ഗസ്റ്റ് ഹൗസുകൾക്കും വ്യവസായ പദവി നൽകുക, നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കുക, സന്ദർശക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ കഴിഞ്ഞ വർഷം ലഡാക്ക് നിരവധി നയ നടപടികൾ അവതരിപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.








