അഹമ്മദാബാദ്: 2023 ഏകദിനലോകക്കപ്പിലെ ആദ്യ കളിയിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. വമ്പൻ ജയത്തിനൊപ്പം ക്രിക്കറ്റ് ആരാധകർ നെഞ്ചോട് ചേർത്ത ഒരു പേര് ഉണ്ട്. രചിൻ രവിചന്ദ്ര. ഡെവോൺ കോൺവെയുടെയും രചിൻ രവിചന്ദ്രന്റെയും തകർപ്പൻ സെഞ്വറികളാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. കെയിൻ വില്യംസന് പകരക്കാരനായി ഇറങ്ങി 96 പന്തിൽ 123 റൺസാണ് താരം നേടിയത് അഞ്ച് സിക്‌സുകളും 11 ഫോറുകളും താരം തന്റെ അക്കൗണ്ടിലാക്കി.
ആരാണ് ഇംഗ്ലണ്ട് താരങ്ങളെ വിറപ്പിച്ച രചിൻ എന്ന് അന്വേഷിക്കുകയാണ് ആരാധകർ. ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ തന്നെ താരമായ 23 കാരൻ ഇന്ത്യൻ വംശജനാണ്. ഇന്ത്യക്കാരായിരുന്ന രവി കൃഷ്ണമൂർത്തി-ദീപ കൃഷ്ണമൂർത്തി ദമ്പതികളുടെ മകനാണ് രചിൻ. ബംഗളൂരിൽ സോഫ്‌റ്റ്വെയർ സിസ്റ്റം ആർകിടെക്റ്റായിരുന്ന രചിന്റെ പിതാവ് 1990 കളിൽ ന്യൂസിലൻഡിലേക്ക് താമസം മാറുകയായിരുന്നു. കടുത്ത ക്രിക്കറ്റ് ആരാധകനായിരുന്നു രചിന്റെ പിതാവ്. ന്യൂസിലൻഡിലെ പ്രശസ്തമായ ഹട്ട് ഹോക്‌സ് ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിച്ചതും അദ്ദേഹമാണ്.
ക്രിക്കറ്റിനെ നെഞ്ചോട് ചേർത്തിരുന്ന രവി കൃഷ്ണമൂർത്തി ഇന്ത്യൻ ഇതിഹാസ താരങ്ങളായിരുന്ന സച്ചിൻ ടെണ്ടുൽക്കറുടെയും, രാഹുൽ ദ്രാവിഡിന്റെയും വലിയ ആരാധകനായിരുന്നു. ഈ രണ്ട് താരങ്ങളുടെയും പേരുകൾ കൂട്ടിച്ചേർത്ത് തന്റെ മകന് പേരുനൽകാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹമെത്തി. രാഹുൽ ദ്രാവിഡിന്റെ പേരിൽ നിന്ന് രയും (Ra) സച്ചിന്റെ പേരിൽ നിന്ന് ചിൻ (Chin) എന്നതുമെടുത്ത് തന്റെ പുത്രന് രചിൻ എന്ന പേര് അദ്ദേഹം നൽകി.
2019 ന് ബംഗളരൂവിൽ നിന്ന് കലങ്ങിയ കണ്ണുമായി ഇറങ്ങിയ രചിൻ ഇന്ന് നാല് വർഷങ്ങൾക്കിപ്പുറം കണക്കുതീർത്തതിന്റെ കഥയും കൂടിയുണ്ട് ഇന്നലത്തെ മത്സരത്തിന് 2019 ജൂലൈ 14 ന് ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂനിലൻഡിനെ തകർത്ത ഇംഗ്ലണ്ടിന്റെ കളി കണ്ട് കരഞ്ഞാണ് ബംഗളൂരുവിലെ പബ്ബിൽ നിന്ന് രചിൻ ഇറങ്ങിയത്. ഇന്ന് അതേ കിവീസിന്റെ ജേഴ്‌സി അണിഞ്ഞ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.
2021 സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിൽ കളിച്ചുകൊണ്ടാണ് രചിൻ രവീന്ദ്ര അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം നവംബറിൽ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റവും, ഈ വർഷം മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന അരങ്ങേറ്റവും അദ്ദേഹം നടത്തി. ടെസ്റ്റിൽ മൂന്ന് കളികളിൽ 73 റൺസും, മൂന്ന് വിക്കറ്റുകളുമാണ് ഈ ഓൾ റൗണ്ടറുടെ സമ്പാദ്യം. 13 ഏകദിന മത്സരങ്ങളിൽ 312 റൺസും 13 വിക്കറ്റുകളും നേടിയ അദ്ദേഹം, ടി20യിൽ 18 കളികളിൽ 145 റൺസും, 11 വിക്കറ്റുകളും നേടി.
Discussion about this post