പിത്തോറഗഢ്;’ ഉത്തരാഖണ്ഡിലെ പാർവതീകുണ്ഡിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദി കൈലാസത്തിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി മഹാദേവനായി പ്രത്യേകം പൂജകൾ നടത്തി. മഹാദേവനെ ഉടുക്കു കൊട്ടി ഉണർത്തി ശംഖു വിളിച്ച് ആരതി ഉഴിഞ്ഞ് ഹർഹർ മഹാദേവ ചൊല്ലി പ്രാർത്ഥിച്ചായിരുന്നു പ്രധാനമന്ത്രി ദർശനം പൂർത്തിയാക്കിയത്.
രാജ്യത്തെ എല്ലാ പൗരൻമാരുടെയും സന്തോഷ ജീവിതത്തിനും അവരുടെ ക്ഷേമത്തിനും വേണ്ടിയാണ് താൻ പ്രാർത്ഥിച്ചതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ക്ഷേത്ര ദർശനത്തിന്റെയും പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ധ്യാന നിമഗ്നനായി മഹാദേവ പ്രീതിക്കായി പ്രാർത്ഥനാപൂർവ്വം ഇരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി.
പിന്നീട് പാർവതീകുണ്ഡിലെയും ഗുഞ്ചിയിലെയും സൈനികരുമായും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ജീവനക്കാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലും ഇവരുടെ അചഞ്ചലമായ സേവനനിരത പരാമർശിക്കാതിരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ഉത്സാഹവും സമർപ്പണവും രാജ്യത്തിന് മുഴുവൻ പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കൂടിയാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. പാർവതീകുണ്ഡിലേക്കുളള വഴിയിലുടനീളം പ്രധാനമന്ത്രിയെ വരവേൽക്കാനായി വൻ ജനക്കൂട്ടം കാത്തുനിന്നിരുന്നു. ദേശീയപതാകയും ബിജെപിയുടെ കൊടികളുമായി കാത്തുനിന്ന ജനങ്ങളെ കൈവീശിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര.
സ്‌കൂൾ കുട്ടികളും പരമ്പരാഗത കലാകാരൻമാരും ഉൾപ്പെടെ കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഏഴ് കിലോമീറ്ററോളം ദൂരം മനുഷ്യച്ചങ്ങലയല്ല മനുഷ്യ മതിലായിരുന്നു തന്നെ കാത്തുനിന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി ഗ്രാമമായ ഗുഞ്ചിയിലെത്തിയ അദ്ദേഹം പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രദർശനം സന്ദർശിക്കുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്താണ് മടങ്ങിയത്.
Discussion about this post