തിരുവനന്തപുരം: പഴങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിച്ച കേരളത്തിന്റെ സ്വന്തം വൈൻ ‘ നിള’ ഉടൻ വിപണിയിലെത്തും. സംസ്ഥാനത്ത് വൈൻ ഉൽപാദനത്തിന് ആദ്യത്തെ എക്‌സൈസ് ലൈസൻസ് ലഭിച്ച കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് കേരളത്തിന്റെ സ്വന്തം വൈൻ ഉണ്ടാക്കിയത്. സുലെ വിൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈനിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നിള വിപണിയിലേക്കെത്താൻ ഒരുങ്ങുന്നത്.സർക്കാർ മേഖലയിലെ വൈൻ ബോർഡായ കർണാടകയുടെ പരിശോധനയിൽ നിളയ്ക്ക് ഉന്നത മാർക്ക് ലഭിച്ചു.
ആദ്യബാച്ചിൽ നിർമിച്ച 500 കുപ്പി വൈനിൽ നിന്നു മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും പ്രമുഖർക്കും കാർഷിക സർവകലാശാലയിൽ നിന്ന് എത്തിച്ചുനൽകി. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതുപ്രകാരം ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പനക്ക് വെക്കുമെന്ന് ഡോ.ബി.അശോക് പറഞ്ഞു.
വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നീ പഴങ്ങൾ ഉപയോഗിച്ചാണ് സർവകലാശാലയിലെ വൈനറിയിൽ നിന്ന് വൈൻ ഉണ്ടാക്കിയത്. വൈൻ ഉണ്ടാക്കാൻ 7 മാസം വേണമെന്ന് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ഒരുമാസം പഴച്ചാർ പുളിപ്പിക്കുന്നതിനും 6 മാസം പാകപ്പെടുത്തുന്നതിനുമാണ് സമയമെടുക്കുന്നത്.
Discussion about this post