ന്യൂഡൽഹി: ഗാസയിൽ നിന്നും ഇന്ത്യക്കാരെ തിരികെ കെണ്ടുവരുക നിലവിലെ സാഹചര്യത്തിൽ ദുഷ്‌കരമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഉചിതമായ സന്ദർഭത്തിനായി കാത്തിരിക്കുകയാണ്. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
നാല് ഇന്ത്യക്കാരാണ് ഗാസയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണ്. ഗാസയിൽ ഉണ്ടായ വ്യോമാക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൗരൻപോലും മരിച്ചിട്ടില്ല. നാല് പേരെയും തിരികെ രാജ്യത്ത് എത്തിക്കുക നിലവിൽ പ്രയാസകരമാണ്. നിന്നും ഇവരെ ഒഴിപ്പിക്കാൻ പറ്റുന്ന സാഹചര്യമല്ല ഗാസയിൽ ഉള്ളത്. ഇവരുടെ ജീവനിൽ തങ്ങൾക്കും ആശങ്കയുണ്ട്. ഉചിതമായ സന്ദർഭത്തിനായി കാത്തിരിക്കുകയാണ്. സാഹചര്യം അനുകൂലമായാൽ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കുണ്ട്. തെക്കൻ ഇസ്രായേലിൽ താമസിക്കുന്ന വ്യക്തിയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ആയിരുന്നു പരിക്കേറ്റത്. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ ആശങ്കയുണ്ട്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹം പങ്കാളികളാകണം. ഭീകരവാദത്തിന്റെ എല്ലാ തലങ്ങളെയും ശക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.










