ലണ്ടൻ: ലോകമെമ്പാടും ഇസ്ലാമിക ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാനുള്ള തീരുമാനവുമായി യൂറോപ്യൻ യൂണിയൻ. പലസ്തീനിൽ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വലിയ തോതിൽ അഭയാർത്ഥി പ്രവാഹമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതിർത്തികളിൽ പരിശോധനകൾ കർശനമാക്കാൻ യൂറോപ്യൻ യൂണിയൻ മന്ത്രിമാർ തീരുമാനിച്ചു.
അഭയാർത്ഥികളെ കർശനമായി നിരീക്ഷിക്കണം. സുരക്ഷാ ഭീഷണിയുണ്ടെന്ന് ബോദ്ധ്യപ്പെടുന്നവരെ ഒട്ടും അമാന്തിക്കാതെ പുറത്താക്കണമെന്നും യൂറോപ്യൻ യൂണിയൻ മന്ത്രിമാർ പരസ്പരം നിർദേശം നൽകി. ഇസ്രയേൽ- ഹമാസ് യുദ്ധം, ബ്രസ്സൽസിലും ഫ്രാൻസിലും നടന്ന ഭീകരാക്രമണങ്ങൾ എന്നിവ ലക്സംബർഗിൽ ചേർന്ന യൂറോപ്യൻ യൂണിയൻ ആഭ്യന്തര- നീതിന്യായ വകുപ്പ് മന്ത്രിമാരുടെ യോഗം ചർച്ച ചെയ്തു.
യൂറോപ്യൻ യൂണിയനെ ഭീകരാക്രമണ ഭീഷണികളിൽ നിന്നും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. യൂറോപ്യൻ യൂണിയനിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്താൻ സാദ്ധ്യമായത് എല്ലാം ചെയ്യണം. യൂറോപ്യൻ യൂണിയൻ മൈഗ്രേഷൻ കമ്മീഷണർ ഇൽവ ജൊഹാൻസൺ പറഞ്ഞു.
ഞായറാഴ്ച ബൽജിയത്തിൽ രണ്ട് സ്വീഡിഷ് ഫുട്ബോൾ ആരാധകരെ വെടിവെച്ച് കൊന്ന 45 വയസുകാരനായ ടുണീഷ്യൻ പൗരൻ അനധികൃത കുടിയേറ്റക്കാരനായിരുന്നു. ഇയാളുടെ പശ്ചാത്തലം മോശമായതിനാൽ ഇമിഗ്രേഷൻ നേരത്തേ നിഷേധിച്ചിരുന്നുവെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി.
2011ൽ ഇറ്റലിയിലൂടെയാണ് ഇയാൾ യൂറോപ്പിലേക്ക് കടക്കുന്നത്. ഇയാൾ സ്വീഡനിലും താമസിച്ചിരുന്നു. കൊലപാതകം നടത്തിയ ഇയാളെ പിന്നീട് ബൽജിയൻ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളിലെ ലാഘവത്വം മുതലെടുത്താണ് ചിലർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നത്. ഇത്തരക്കാരെ പിടികൂടി കർശനമായി നാടുകടത്തുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാൻസിൽ അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ ഇരുപത് വയസ്സുകാരനായ മുസ്ലീം യുവാവും അനധികൃത കുടിയേറ്റക്കാരനായിരുന്നു. ഈ സാഹചര്യത്തിൽ കുടിയേറ്റ നിയമങ്ങൾ ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.
പലസ്തീനിലെ നിലവിലെ സാഹചര്യവും യൂറോപ്യൻ യൂണിയൻ സൂക്ഷ്മമായി വിലയിരുത്തുകയാണ്. അവിടെ നിന്നും അഭയാർത്ഥി പ്രവാഹം ഉണ്ടാകാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ യൂറോപ്യൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അനധികൃത കുടിയേറ്റം അംഗീകരിക്കില്ലെന്നും അംഗരാജ്യങ്ങൾ അറിയിച്ചു.
അനധികൃതമായി കുടിയേറി കള്ളക്കടത്തും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നവരെക്കുറിച്ചുള്ള ആശങ്ക സ്പെയിനും ജർമ്മനിയും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ തിരഞ്ഞു പിടിച്ച് പുറത്താക്കാനുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അനധികൃത കുടിയേറ്റം മനുഷ്യാവകാശ പ്രശ്നമായി വളർന്നുവരാൻ അനുവദിക്കില്ലെന്നും യൂറോപ്യൻ യൂണിയൻ വിശദീകരിച്ചു.
Discussion about this post