ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ റാപ്പിഡ് എക്സ് ട്രെയിൻ ആയ നമോ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡൽഹിക്കും മീററ്റിനും ഇടയിൽ സർവീസ് നടത്തുന്ന റീജിയണൽ റാപ്പിഡ് ട്രെയിൻ ആണ് നമോ ഭാരത്. ഉത്തർപ്രദേശിലെ സാഹിബാബാദ് റാപ്പിഡ് എക്സ് സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു.
ഡൽഹി-ഗാസിയാബാദ്-മീററ്റ് RRTS ഇടനാഴിയുടെ മുൻഗണനാ വിഭാഗവും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. സാഹിബാബാദിനെ ‘ദുഹായ് ഡിപ്പോ’യിലേക്ക് ഗാസിയാബാദ്, ഗുൽധർ, ദുഹായ് സ്റ്റേഷനുകൾ വഴി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ നീളമുള്ള ഇടനാഴിയാണ് ഇത്. 2019 മാർച്ച് 8-നാണ് ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നത്. ഇന്ത്യയുടെ പ്രാദേശിക ട്രെയിൻ യാത്ര സൗകര്യങ്ങളെ അതിനൂതന തലത്തിലേക്ക് ഉയർത്തുന്നതിന്റെ പ്രാരംഭ നടപടിയാണ് RRTS ഇടനാഴിയും നമോ ഭാരത് റാപ്പിഡ് എക്സ് ട്രെയിനും.
ഒരു പുതിയ റെയിൽ അധിഷ്ഠിത, സെമി-ഹൈ-സ്പീഡ്, ഹൈ-ഫ്രീക്വൻസി കമ്മ്യൂട്ടർ ട്രാൻസിറ്റ് സിസ്റ്റമാണ് RRTS . 180 Kmph വേഗത ലഭ്യമാകുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒരു പരിവർത്തന, പ്രാദേശിക വികസന സംരംഭമാണ് ഇത്. ഓരോ 15 മിനിറ്റിലും ഇന്റർസിറ്റി യാത്രയ്‌ക്കായി അതിവേഗ ട്രെയിനുകൾ പ്രവർത്തിക്കുന്ന രീതിയിലാണ് RRTS രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതേ തരത്തിലുള്ള എട്ട് ആർആർടിഎസ് ഇടനാഴികൾ കൂടി വിവിധ ഭാഗങ്ങളിലായി നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.
Discussion about this post