ബംഗളുരു : കർണാടകയിലെ ബിജെപി നേതാവായ ശിവകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് സർക്കാരിലെ സിറ്റിംഗ് മന്ത്രിക്കെതിരെ ഗുരുതര ആരോപണം. കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീലിനെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. മന്ത്രിയും മറ്റു ചില കോൺഗ്രസ് പ്രവർത്തകരും ആണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് മരണത്തിനു മുൻപായി ശിവകുമാർ സൂചിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു.
സിറ്റിംഗ് മന്ത്രിക്ക് എതിരായി ഉയർന്നിട്ടുള്ള ഈ ആരോപണത്തിന് വലിയ രീതിയിലുള്ള മാദ്ധ്യമ ശ്രദ്ധയാണ് കർണാടകയിൽ ലഭിച്ചിട്ടുള്ളത്. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ പ്രതിസന്ധിയിൽ ആയ കർണാടക സർക്കാർ കേസ് സിബിഐക്ക് വിട്ടതായി അറിയിച്ചു. കർണാടകയിലെ കലബുറഗി ജില്ലയിൽ നിന്നുള്ള ബിജെപി നേതാവാണ് ആത്മഹത്യ ചെയ്ത ശിവകുമാർ.
കർണാടകയിലെ സുലേപത്ത് പോലീസ് ആയിരുന്നു ഇതുവരെ ശിവകുമാറിന്റെ ആത്മഹത്യ കേസ് അന്വേഷിച്ചിരുന്നത്. തന്റെ മരണത്തിന് പാട്ടീൽ നേരിട്ട് ഉത്തരവാദിയാണെന്ന് ഓഡിയോ ക്ലിപ്പിൽ ശിവകുമാർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടും സുലേപത്ത് പോലീസ് യാതൊരുവിധ അന്വേഷണവും നടത്തിയിരുന്നില്ല. സാമ്പത്തിക ബാധ്യതകൾ മൂലമാണ് ശിവകുമാർ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ മാദ്ധ്യമങ്ങൾ ഈ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതോടെ കേസിൽ വലിയ രീതിയിലുള്ള ജനശ്രദ്ധ ഉണ്ടാവുകയും ഗത്യന്തരമില്ലാതെ കോൺഗ്രസ് സർക്കാരിന് കേസ് സിബിഐക്ക് വിടേണ്ടി വരികയും ചെയ്യുകയായിരുന്നു.
Discussion about this post